അഭിജീത് ദീപ്കെക്ക് ടൈഫോയ്ഡ്; ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരും
text_fieldsന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദീപ്കെക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അഭിജീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ചികിത്സയിലാണ് അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ വിദ്യാർഥികളുടെ സമരം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. രാജ്യത്തുടനീളം സമരത്തിന് പിന്തുണയുമായി ഇറങ്ങിയവർക്ക് നന്ദിയുണ്ടെന്നും സമരം വലിയ വിജയമാണെന്നും രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ജെ.പി പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാറുമായി ഉച്ചകഴിഞ്ഞ് 3.30ന് നടത്തുന്ന മൂന്നാംഘട്ട ചർച്ച നിർണായകമാണ്. ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പിയും പ്രധാനെ കൈവിടില്ലെന്ന നിലപാടിൽ കേന്ദ്രവും ഉറച്ചുനിൽക്കുന്നതിനിടെയാണ് ചർച്ചക്ക് കളമൊരുങ്ങുന്നത്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ഇന്ന് അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നടന്ന ചർച്ചയിൽ വ്യക്തമാക്കിയത്. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചർച്ച രണ്ട് മണിക്കൂർ നേരം നീണ്ടു.
ചർച്ചയിൽ, ചോദ്യപേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമാധാനപരമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കി ഭാവിയിൽ പ്രതികാര നടപടിയെടുക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
ധർമേന്ദ്ര പ്രധാന്റെ രാജിയിൽ മാത്രമാണ് ഇതുവരെ തീരുമാനമാകാത്തത്. രാജിക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി സമരത്തിന്റെ ഭാവി നിർണയിക്കുക. ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സി.ജെ.പി നേതൃത്വം. പ്രധാൻ രാജിവെച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സി.ജെ.പി തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച മന്ത്രിമാരായ ജെ.പി. നദ്ദക്കും ജിതേന്ദ്ര പ്രസാദിനും മുമ്പാകെ സമരം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന ആവശ്യങ്ങളും, പരീക്ഷകൾക്കായി അഞ്ച് പരിഷ്കരണ നിർദേശങ്ങളുമാണ് സി.ജെ.പി വക്താക്കളായ സൗരവ് ദാസും അതോഷ് രങ്കയും മുന്നോട്ടുവെച്ചത്.


