ഡി.എം.കെയും ബി.ജെ.പിയും പരോക്ഷ ബന്ധുക്കളെന്ന് വിജയ്, മോദിയുടെ ചോള ക്ഷേത്ര സന്ദർശനത്തിനും വിമർശനം
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോള ക്ഷേത്രം സന്ദർശനത്തെ വിമർശിച്ച് നടനും ടി.വി.കെ സ്ഥാപകനുമായ വിജയ്. ബി.ജെ.പി തമിഴ്‌നാടിനെ അവഗണിക്കുന്നതിനൊപ്പം 'തമിഴ് അഭിമാന'ത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും വിജയ് ആരോപിച്ചു. ബി.ജെ.പിയും ഭരണകക്ഷിയായ ഡി.എം.കെയും രാഷ്ട്രീയ നാടകത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അവർ പരോക്ഷ ബന്ധുക്കളാണെന്നും വിജയ് ആരോപിച്ചു.
ബി.ജെ.പി പെട്ടെന്ന് ചോള രാജവംശത്തിൽ താൽപര്യം കാണിച്ചതിന് പിന്നിലെ ഉദ്ദേശ്യത്തെ വിജയ് ചോദ്യം ചെയ്തു. തമിഴ് സംസ്കാരത്തിനോടോ ഭാഷയോടോ ആ പാർട്ടി ഒരിക്കലും യഥാർഥ ബഹുമാനം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഡി.എം.കെ ചോള രാജാക്കന്മാർക്ക് ആവശ്യമായ ബഹുമാനം നൽകിയിരുന്നെങ്കിൽ, ബി.ജെ.പി ഇപ്പോൾ അത് ഏറ്റെടുക്കുമായിരുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളിൽ ഡി.എം.കെ വിട്ടുവീഴ്ച ചെയ്യുകയാണെന്നും വിജയ് ആരോപിച്ചു. അവർ സംസ്ഥാനം ബി.ജെ.പിക്ക് പണയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പുരാതന തമിഴ് നാഗരികതയുമായി ബന്ധപ്പെട്ട പുരാതന സ്ഥലമായ 'കീഴടി' മറക്കാൻ ശ്രമിക്കുന്നതിനിടെ, ചോള അഭിമാനം പ്രകടിപ്പിക്കാൻ പാർട്ടി ശ്രമിക്കുകയാണെന്ന് ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച്കൊണ്ട് വിജയ് പറഞ്ഞു. പരസ്പരം എതിർക്കുന്നതായി നടിച്ച് ബി.ജെ.പിയും ഡി.എം.കെയും രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ജനങ്ങൾ അതിൽ വീഴില്ലെന്നും വിജയ് പറഞ്ഞു.
ചോള, പാണ്ഡ്യ, ചേര രാജവംശങ്ങളുടെ ശക്തി പ്രദർശിപ്പിക്കുന്നതിനായി ചെന്നൈയിൽ ഒരു വലിയ മ്യൂസിയം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ രണ്ട് വർഷം മുമ്പ് ഒരു പ്രമേയം പാസാക്കിയിരുന്നതായും ഡി.എം.കെ സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി തമിഴിനും തമിഴ്നാടിനും എതിരാണെന്നും ഡി.എം.കെ അവരുടെ പിന്നിൽ ഒളിച്ചിരിക്കുകയാണെന്നും വിജയ് ആരോപിച്ചു.