വെന്തുകരിഞ്ഞ മൃതദേഹങ്ങളിൽ ഉറ്റവരെ തിരയുന്നവരുടെ നിസ്സഹായത...
text_fieldsഎയർ ഇന്ത്യ വിമാനാപകടത്തിൽപ്പെട്ട ബന്ധുക്കളുടെ മൃതദേഹങ്ങൾ അഹ്മദാബാദിലെ ആശുപത്രി മോർച്ചറിയിൽനിന്ന് പുറത്തെടുക്കുമ്പോൾ വിലപിക്കുന്ന സ്ത്രീകൾ
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്ന അഹ്മദാബാദ് മേഘനി നഗറിലെ ബി.ജെ മെഡിക്കൽ കോളജ് കാമ്പസിനടുത്തെത്തുന്നത്. ഉള്ളുലക്കുന്ന ദൃശ്യങ്ങളായിരുന്നു എങ്ങും. കത്തിക്കരിഞ്ഞ മാംസഗന്ധം അത്രമേൽ അസ്വസ്ഥതയും ഭീതിയും ഉളവാക്കുന്നതായിരുന്നു. ഞങ്ങൾ എത്തുമ്പോഴേക്കും തീ ഏതാണ്ട് നിയന്ത്രണവിധേയമായിരുന്നു. കഴിഞ്ഞുപോയ സംഘർഷഭരിതമായ മണിക്കൂറുകളുടെ ഭീകരതയോർമിപ്പിച്ചുകൊണ്ട് കെട്ടിടങ്ങളിൽ പലയിടത്തുനിന്നും കനത്ത പുകയുയരുന്നുണ്ടായിരുന്നു.
വിമാനത്തിന്റെ യന്ത്രഭാഗങ്ങളും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും ചിതറിക്കിടന്നു. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ ഹോസ്റ്റലിലേക്ക് കടന്നപ്പോൾ കൂടുതൽ വിമാനാവശിഷ്ടങ്ങൾ കണ്ടുതുടങ്ങി. ഹോസ്റ്റലിനോട് ചേർന്ന കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലാണ് എൻജിൻ കുടുങ്ങിക്കിടന്നത്. വിമാനം ഹോസ്റ്റലിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടായെന്നും എൻജിൻ ഭാഗമടക്കം സമീപത്തെ കെട്ടിടത്തിലേക്ക് തുളച്ചുകയറിയെന്നും അവിടെയുണ്ടായിരുന്നവർ പറഞ്ഞു.
ഹോസ്റ്റലിന്റെ മുൻവശത്ത് വിമാനയാത്രക്കാരുടെ ബാഗുകൾ കൂട്ടിയിട്ടിരിക്കുന്നു. പലരും അവധിക്കെത്തി മടക്കയാത്രയിൽ നാട്ടിൽനിന്ന് എന്തെല്ലാം കൈയിൽ കരുതിയിരിക്കാം. എത്ര സമ്മാനങ്ങളും ഓർമകളും അവയിലുണ്ടാകാം. വീട്ടുകാർ സ്നേഹപൂർവം നൽകിയ പലതും ബാഗുകളിൽനിന്ന് പുറത്തേക്ക് ചിന്നിച്ചിതറിക്കിടക്കുന്നു.
വിദ്യാർഥികളുടെ ഭക്ഷണശാല സ്ഥിതിചെയ്യുന്ന ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ കാഴ്ച കണ്ണുനനച്ചു. വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാത്രങ്ങളും ഭക്ഷണവും തീൻമേശകളിലും നിലത്തുമായി പരന്നുകിടക്കുന്നു. സമീപത്തെ മുറികളിൽ കട്ടിലുകളും ബെഡുകളും പുസ്തകങ്ങളും പഠനോപകരണങ്ങളുമെല്ലാം അലങ്കോലമായി കിടക്കുന്നു.
ഹോസ്റ്റലിലെ നാല് വിദ്യാർഥികൾ മരിച്ചുവെന്നാണ് ആദ്യം വിവരം ലഭിച്ചത്. ഇതിനിടെ, കൂടുതൽ വിദ്യാർഥികളെ കാണാനില്ലെന്ന് മറ്റു വിദ്യാർഥികൾ മാധ്യമപ്രവർത്തകരോട് പറയുന്നുണ്ടായിരുന്നു. കോളജിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ചെറു ചായക്കടകളും കത്തിയിട്ടുണ്ട്. ചായക്കടയിലെ ജോലിക്കാരിയായ വയോധിക വിലപിച്ചുകൊണ്ടിരുന്നു. അപകടത്തിൽ അവരുടെ ചെറുമകൻ മരിച്ചിരുന്നു.
അപകടത്തിൽപെട്ടവരെ എത്തിച്ച ആശുപത്രിയുടെ പരിസരത്ത് ഹോസ്റ്റലിലെ വിദ്യാർഥികളും മാതാപിതാക്കളും പ്രദേശവാസികളും തിങ്ങിനിറഞ്ഞിരുന്നു. ചിലർ സംഭവത്തിനിടെ കാണാതായ ബന്ധുക്കളെ തിരയുന്നുണ്ടായിരുന്നു. 24 പ്രദേശവാസികൾ മരിച്ചുവെന്നാണ് സർക്കാർ കണക്ക്. ഈ കണക്കുകൾ ഇനിയും വ്യക്തമാവേണ്ടതുണ്ടെന്ന് തോന്നി. വിമാനം വീണതിന് സമീപത്തെ ചേരിപ്രദേശത്ത് താമസിക്കുന്ന നിരവധി പേരെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
വിങ്ങിപ്പൊട്ടിയും പ്രാർഥനകളുരുവിട്ടും കാണാതായ മക്കളെയും അച്ഛനെയും അമ്മയെയും സഹോദരിയെയുമൊക്കെ ആശുപത്രി പരിസരത്തും മോർച്ചറിയിലുമെല്ലാം തിരഞ്ഞു നടക്കുന്ന മനുഷ്യർ. വെന്തുകരിഞ്ഞ മൃതദേഹങ്ങളിൽ ഉറ്റവരെ തിരയുന്നവരുടെ നിസ്സഹായത. ഇതിനിടയിലും ആശുപത്രി പരിസരത്ത് സന്നദ്ധപ്രവർത്തകരായി ഓടിനടക്കുന്നവർ. രാപ്പകലില്ലാതെ ആതുരശുശ്രൂഷ നടത്തുന്ന ആരോഗ്യപ്രവർത്തകർ. തീയോട് പടവെട്ടി തകർന്നിരിക്കുന്ന അഗ്നിശമന സേനാംഗങ്ങൾ. ഏതൊരു വിലാപത്തിനും കാതോർക്കുന്ന അസംഖ്യം മാധ്യമപ്രവർത്തകർ... കരളുരുക്കുന്ന കാഴ്ചകളിൽനിന്ന് കണ്ണും മനസ്സും മടങ്ങുന്നില്ല.