'വലിയ സ്ഫോടന ശബ്ദം, എവിടെയോ തെറിച്ചുവീണു, ചുറ്റും ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ'; ടേക്ക് ഓഫിന് 30 സെക്കന്റിന് ശേഷമാണ് അപകടമെന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ്
text_fieldsഅഹ്മദാബാദ്: രാജ്യംകണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നാണ് ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിൽ ഉണ്ടായത്. ക്രൂവടക്കം 242 പേരുമായി അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകർന്ന് വീണത്. തീഗോളമായി മാറിയ വിമാനത്തിൽ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടില്ല വിവരമാണ് അഹ്മദാബാദ് പൊലീസ് ആദ്യം പുറത്തുവിട്ടത്. ഇതിനിടെയാണ് തകർന്ന വിമാനത്തിൽ നിന്ന് ഒരാൾ രക്ഷപ്പെട്ട് ആംബുലൻസിലേക്ക് നടന്നു കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് അത്ഭുതരമായി രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് വിവരങ്ങൾ സ്ഥിരീകരിക്കുകയും രക്ഷപ്പെട്ടയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഖത്ത് പൊള്ളലേറ്റ ചെറിയ പരിക്ക് ഒഴിച്ചാൽ സാരമായ പരിക്കുകളില്ലെന്നും അറിയിച്ചു. വിമാനം പറന്നുയർന്ന് 30 സെക്കന്റിനുശേഷം ആണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് പറയുന്നു.
വിമാനത്തിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ചുറ്റും നോക്കിയപ്പോൾ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. താൻ ഭയപ്പെട്ട് ഓടി. ഉടൻ തന്നെ സമീപത്ത് ഓടിയെത്തിയ ആളുകൾ തന്നെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചുവെന്ന് രമേശ് പറയുന്നു.
ദമൻ-ദിയു സ്വദേശിയായ വിശ്വാസ് കുമാർ രമേശ് ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ്. സഹോദരൻ അജയ് കുമാറിനൊപ്പം നാട്ടിൽ വന്ന് മടങ്ങുന്നതിനിടെയാണ് അപകടം.
242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ മലയാളി യുവതിയുടെ മരണം അധികൃതർ സ്ഥിരീകരിച്ചിരുന്നു. യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാൾ കനേഡിയൻ പൗരത്വവും ഉള്ളവരാണ്.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ്. അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകർന്നു വീണത്. എം.ബി.ബി.എസ് ഡോക്ടർമാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അഞ്ച് ഡോക്ടർമാരും മരിച്ചു.
ഉച്ചക്ക് 1.39ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ 'മേയ്ഡേ കാൾ' എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് നൽകിയിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ബോയിങ് വിമാനം അപകടത്തിൽ പെടുന്ന അപൂർവമാണ്.