അഹ്മദാബാദ് വിമാനാപകടം: നിർണായകമായ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ കണ്ടെത്തി
text_fieldsഅഹ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഗുജറാത്ത് എ.ടി.എസാണ് എഫ്.വി.ആർ കണ്ടെത്തിയത്. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഇതിലെ വിവരങ്ങൾ നിർണായകമാകുമെന്ന് കരുതുന്നു.
വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ എഫ്.ഡി.ആറിലാണ് ശേഖരിച്ചുവെച്ചിട്ടുള്ളത്. ഇതിന്‍റെ പരിശോധനയിലൂടെ അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. മാത്രമല്ല വിമാനം ടേക്ക് ഓഫിന് ശേഷം വിമാനത്തിലുളളിൽ നടന്ന കാര്യങ്ങൾ ഇതിന്‍റെ പരിശോധനയിലൂടെ അറിയാൻ കഴിയും.
അതേസമയം, അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്‍റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ഗാന്ധിനഗറിൽ നിന്നുള്ള ഫോറന്‍സിക് ടീമാണ്പരിശോധന നടത്തിയത്. അഹ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിമാന ദുരന്തം അന്വേഷിക്കുന്നതിനായി വ്യോമയാനമന്ത്രാലയം വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്കായി 360 കോടി രൂപ ഇൻഷുറൻസ് തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും എയർ ഇന്ത്യ ഇൻഷുറൻസ് തുകയായി 1.5 കോടി രൂപയായിരിക്കും ലഭിക്കുക. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.