നിരക്ക് കൂട്ടേണ്ടി വരുമെന്ന് വിമാന കമ്പനികൾ; വ്യോമയാന മന്ത്രിയെ കണ്ടു
text_fieldsനെടുമ്പാശ്ശേരി: നിലവിലെ സാഹചര്യത്തിൽ ഇന്ധന നികുതിയെങ്കിലും കുറച്ചില്ലെങ്കിൽ നിരക്കുകൾ കൂട്ടേണ്ടിവരുമെന്ന് വിമാന കമ്പനികളുടെ മുന്നറിയിപ്പ്. വിമാന കമ്പനി പ്രതിനിധികൾ കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രിയെ കണ്ട് നിലപാട് വ്യക്തമാക്കി.
ആകാശപാതകളിലെ നിയന്ത്രങ്ങൾ കാരണം നോർത്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും വിമാനങ്ങൾ ചുറ്റിവളഞ്ഞ് പോകണ്ടിവരുന്നു. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ ഇന്ധനം അധികമായി ചെലവാകുന്നുണ്ട്. മാത്രമല്ല, ഇൻഷുറൻസ് കമ്പനികൾ പ്രീമിയവും അമിതമായി വർധിപ്പിച്ചു. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ധാരാളം യാത്രക്കാരുണ്ടെങ്കിലും ഇവിടെനിന്ന് മടങ്ങുന്നവർ കുറവാണ്. ഇതും നഷ്ടത്തിന് കാരണമാകുന്നതായി വിമാന കമ്പനികൾ പറയുന്നു.
കൊച്ചിയിൽനിന്ന് 30 സർവിസുകൾ നടത്തി
നെടുമ്പാശ്ശേരി: കൊച്ചി കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഗൾഫ് സെക്ടറുകളിലേക്ക് വിവിധ വിമാനക്കമ്പനികൾ 30 സർവിസുകൾ നടത്തി. കൊച്ചിയിലേക്ക് 16 സർവിസും ഇവിടെനിന്ന് 14 സർവിസുമാണ് നടന്നത്. മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് നാല് സർവിസ് ഉണ്ടായിരുന്നു. ഷാർജ, ദുബൈ, അബൂദബി, റിയാദ് എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതവും ജിദ്ദ, ദോഹ, കുവൈത്ത്, റാസൽഖൈമ എന്നിവിടങ്ങളിൽനിന്ന് ഓരോന്നുമാണ് ഉണ്ടായത്. കൊച്ചിയിൽനിന്ന് മസ്‌കത്തിലേക്ക് മൂന്ന് സർവിസ് നടത്തി. ഷാർജ, ദുബൈ, അബൂദബി, റിയാദ് എന്നിവിടങ്ങളിലേക്ക് രണ്ടുവീതവും റാസൽഖൈമ, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒന്നുവീതവും സർവിസുകൾ നടത്തി.


