സെപ്റ്റംബർ അഞ്ചിലെ സി.ജെ.പി മാർച്ചിന് ഐസ പിന്തുണ
text_fieldsന്യൂഡൽഹി: വിദ്യാർഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്നും ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ പെല്ലറ്റുകളും വെടിയുണ്ടകളും പ്രയോഗിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പിന്തുണ പ്രഖ്യാപിച്ചു.
സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനാധിപത്യപരവും മതനിരപേക്ഷവും പുരോഗമനപരവുമായ പ്രതിഷേധങ്ങൾക്ക് ഐസ പിന്തുണ നൽകുമെന്ന് സംഘടനയുടെ പ്രസിഡന്റ് നേഹ ബോറ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ കേസുകൾ പൂർണമായി പിൻവലിക്കണമെന്നും ജൂലൈ 20ലെ പ്രതിഷേധത്തിനിടെ വെടിയുണ്ടകളും പെല്ലറ്റുകളും പ്രയോഗിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ലെന്നും ബോറ ചൂണ്ടിക്കാട്ടി.
ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പിൽനിന്ന് പിന്നോട്ടുപോയെന്നാണ് സി.ജെ.പിയുടെ ആരോപണം. ഇതിനെ തുടർന്നാണ് സെപ്റ്റംബർ അഞ്ചിന് വീണ്ടും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചത്.


