അജിത് ഡോവൽ ചൈനയിലേക്ക്: ഷീ ജിൻപിങ്ങിന്റെ സന്ദർശനത്തിന് മുന്നോടിയായി നിർണായക നീക്കവുമായി ഇന്ത്യ
text_fieldsന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ വരാനിരിക്കുന്ന ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി, അതിർത്തി തർക്കങ്ങളിൽ നിർണായക ചർച്ചകൾ നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക്. ചൊവ്വാഴ്ച നടക്കുന്ന പ്രത്യേക പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. അതിർത്തി തർക്കത്തിന് പരിഹാരം കാണാൻ 2003ൽ രൂപീകരിച്ച പ്രത്യേക പ്രതിനിധി സംവിധാനത്തിന് കീഴിലുള്ള 25-ാമത് ചർച്ചയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നയതന്ത്ര നീക്കം.
ഏഴു വർഷത്തിനിടെ ഇതാദ്യമായാണ് ഷീ ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ ഡോവലിന്റെ ഈ പര്യടനത്തിന് വലിയ പ്രാധാന്യമുണ്ട്. അടുത്ത മാസം സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ആഗസ്റ്റിൽ ചൈനയിൽ വെച്ച് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീ ജിൻപിങ്ങും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റത്തെച്ചൊല്ലിയുള്ള ഇരുരാജ്യങ്ങളുടെയും തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. 2017 മുതൽ അരുണാചലിലെ വിവിധ സ്ഥലങ്ങൾക്ക് സ്വന്തം നിലയിൽ ചൈന വ്യാജ പേരുകൾ നൽകി അവകാശവാദങ്ങൾ ഉന്നയിച്ചുവരികയായിരുന്നു. ഇതിന് മറുപടിയായി, നിയന്ത്രണരേഖയിലുള്ള സ്വന്തം പ്രദേശങ്ങൾക്ക് ഇന്ത്യ അടുത്തിടെ 27 പുതിയ ഔദ്യോഗിക പേരുകൾ നൽകിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോര് കൂടുതൽ സങ്കീർണ്ണമായിരുന്നു.
2020 ഏപ്രിൽ മുതൽ കിഴക്കൻ ലഡാക്കിലുണ്ടായ സൈനിക ഏറ്റുമുട്ടലുകളും ഈ അരുണാചൽ അതിർത്തി വാഗ്വാദങ്ങളും കാരണം പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ കടുത്ത പിരിമുറുക്കം തുടരുന്നുണ്ട്. എങ്കിലും, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടുന്ന മധ്യമേഖലയിലും സിക്കിം മേഖലയിലും അതിർത്തി തർക്ക പരിഹാരത്തിൽ വേഗത്തിലുള്ള പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി, ഈ മാസം തുടക്കത്തിൽ സിക്കിമിലെ നാഥുലാ പാസ്, ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് എന്നിവ വഴിയുള്ള അതിർത്തി വ്യാപാരം ഇരുരാജ്യങ്ങളും പുനരാരംഭിച്ചിട്ടുണ്ട്.
ഈ മാസം ആഗസ്റ്റിൽ നടന്ന അതിർത്തി കാര്യങ്ങൾക്കായുള്ള കൂടിയാലോചന സംവിധാനത്തിന്റെ യോഗത്തിന് ശേഷമാണ് ഡോവലിന്റെ ഇപ്പോഴത്തെ സന്ദർശനം. അതിർത്തി നിർണ്ണയം, മാനേജ്‌മെന്റ്, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയിൽ ഇരുവിഭാഗവും നേരത്തെ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. 2005ൽ ഒപ്പുവെച്ച തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അതിർത്തി തർക്കത്തിന് അന്തിമ പരിഹാരം കാണാൻ മൂന്ന് ഘട്ടങ്ങളായുള്ള പ്രക്രിയ ആരംഭിച്ചത്. ഭൂപടത്തിലും അതിർത്തി ഗ്രാമങ്ങളിലും അതിർത്തി കൃത്യമായി വേർതിരിക്കുന്ന മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി, ചില നിർദ്ദിഷ്ട മേഖലകളിൽ പ്രാഥമിക ധാരണയിലെത്താനാണ് ഇരുപക്ഷവും ഇപ്പോൾ ലക്ഷ്യമിടുന്നത്.


