
ജയിലിൽനിന്ന് പടപൊരുതി; ആക്ടിവിസ്റ്റ് അഖിൽ ഗൊഗോയ്ക്ക് പോരാട്ട വിജയം
text_fieldsദിസ്പുർ: പൗരത്വ പ്രക്ഷോഭ സമരത്തെ തുടർന്ന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് അഖിൽ ഗൊഗോയ്ക്ക് പോരാട്ട വിജയം. ബി.ജെ.പിയുടെ സുരഭി രാജ്കോൻവാരിയെ 9,064 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
സിബ്സാഗർ മണ്ഡലത്തിൽനിന്നാണ് അഖിൽ ഗൊഗോയ് നിയമസഭയിലെത്തുക. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സിബ്സാഗർ 2001 മുതൽ കോൺഗ്രസിന്‍റെ കൈകളിലായിരുന്നു.
2019ൽ പൗരത്വ പ്രക്ഷോഭ സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന അഖിൽ ഗൊഗോയ് അവിടെനിന്നാണ് മത്സര രംഗത്തിറങ്ങിയത്. സ്വതന്ത്ര്യ സ്ഥാനാർഥിയായായിരുന്നു മത്സരം.
ഇടതുപക്ഷ വോട്ടുകളുടെ ഏകീകരണവും പ്രാദേശിക സി.എ.എ വിരുദ്ധ വികാരവും അഖിൽ ഗൊഗോയ്യുടെ മാതാവ് പ്രിയോദ ഗൊഗോയ് നടത്തിയ വൈകാരിക പ്രചാരണവുമാണ് അദ്ദേഹത്തെ വിജയത്തിലെത്തിച്ചതെന്നാണ് വിലയിരുത്തൽ.
അഖിൽ ഗൊഗോയ് ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്‍റെ അനുയായികൾ റായ്ജോർ ദൾ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.