ആ ഓർമകളും തുടച്ചു നീക്കി; ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന്റെ വീടും ബുൾഡോസർ ഇടിച്ചു നിരത്തി
text_fieldsഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന്റെ വാരാണസിയിലെ വീട് പൊളിച്ചു നീക്കുന്നു, മുഹമ്മദ് ഷാഹിദ്
വാരാണസി: ലോകകയിക ഭൂപടത്തിൽ ഇന്ത്യയുടെ മേൽവിലാസം എഴുതിച്ചേർത്ത ഹോക്കി ഇതിഹാസം ഒളിമ്പ്യൻ മുഹമ്മദ് ഷാഹിദിന്റെ ഓർമകളുറങ്ങുന്ന വീടിന് മുകളിലും ഉത്തർ പ്രദേശ് സർക്കാറിന്റെ ബുൾഡോസറുകൾ കയറിയിറങ്ങി.
പത്മശ്രീ പുരസ്കാര ജേതാവും 1980 മോസ്കോ ഒളിമ്പിക്സിലെ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവുമായ മുഹമ്മദ് ഷാഹിദിന്റെ വാരാണസിയിലെ വീടാണ് റോഡ് വികസനത്തിന്റെ പേരിൽ നഗര ഭരണ സമിതി നേതൃത്വത്തിൽ പൊളിച്ചു നീക്കിയത്. 2016ൽ അന്തരിച്ച ഷാഹിദിന്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും എതിർപ്പുകൾ വകവെക്കാതെയായിരുന്നു പൊലീസ് സുരക്ഷയിൽ ബുൾഡോസറുകളുമായെത്തിയ റവന്യൂ വിഭാഗവും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്ന് പൊളിച്ചു മാറ്റിയത്. കചാരി-സൻധ റോഡ് വികസന ആവശ്യാർത്ഥമാണെന്ന് അറിയിച്ചായിരുന്നു ഷാഹിദിന്റേത് ഉൾപ്പെടെ മേഖലയിലെ 13 വീടുകൾ പൊളിച്ചത്.
രാജ്യാന്തര വേദിയിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ താരത്തിന്റെ ഓർമകൾ നിലനിർത്തുന്നതിനായി വീട് ഒഴിവാക്കി വികസന പ്രവർത്തനവുമായി മുന്നോട്ട് പോകണമെന്ന് സഹോദരങ്ങളും ആരാധകരും ആവശ്യപ്പെട്ടുവെങ്കിലും പൊലീസ് ചെവികൊടുത്തില്ല. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കു മുന്നിൽ ഷാഹിദിന്റെ സഹോദരൻ നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ചരിത്ര സ്മാരകം എന്ന നിലയിൽ പുതു തലമുറക്ക് പ്രചോദനം നൽകുന്ന കേന്ദ്രമായി വീട് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവികൊണ്ടില്ലെന്ന് സഹോദരൻ പറഞ്ഞു.
പൊളിച്ചു നീക്കാനുള്ള കാലാവധി നീട്ടാൻ അഭ്യർത്ഥിച്ചിരുന്നു. പക്ഷേ, ഉദ്യോഗസ്ഥർ കേൾക്കാൻ പോലും തയ്യാറായില്ല. ബുൾഡോസറുമായെത്തി വീട് ഉൾപ്പെടെ മുഴുവൻ പൊളിച്ചു നീക്കി -ഷാഹിദിന്റെ സഹോദരൻ പറഞ്ഞു.
ഇന്ത്യക്കായി 1979മുതൽ 1989 വരെ കളിച്ച് ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും മികച്ച പ്രകടനവുമായി മെഡലുകൾ സ്വന്തമാക്കിയ ഷാഹിദിന്റെ ഇതിഹാസ കരിയറിന്റെ ഓർമക്കായി അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സ്മാരകമായി വീട് നിലനിർത്തണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
‘ഇത് വെറുമൊരു വീടല്ല. ഞങ്ങളുടെ കുടുംബത്തിന്റെ ചരിത്രവും ഹോക്കിയിൽ ഇന്ത്യക്ക് അതുല്യമായ നേട്ടങ്ങൾ സമ്മാനിച്ച ഒരു മനുഷ്യന്റെ ഓർമകൾ കൂടിയാണ്’ -ഷാഹിദിന്റെ ഭാര്യ പറഞ്ഞു.
അതേസമയം, പൊളിച്ചുമാറ്റിയ വീടിനും, ഭൂമിക്കും ആവശ്യമായ നഷ്ടപരിഹാരം നൽകിയില്ലെന്ന് അറിയിച്ചുകൊണ്ട് ഉടമസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തി. പൊളിച്ച വീടിന്റെ തുച്ഛമായ തുക മാത്രാമണ് നൽകിയതെന്നും, ഏറ്റെടുത്ത ഭൂമിയുടെ വില നിൽകിയില്ലെന്നുമുള്ള പരാതികളോടെ നിരവധി പേർ രംഗത്തെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ വിവേചനം നടക്കുന്നതായി ഷാഹിദിന്റെ സഹോദരൻ മുഷ്താഖ് ആരോപിച്ചു. മറ്റിടങ്ങളിൽ 21 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നതെങ്കിൽ, തങ്ങളുടെ പ്രദേശത്ത് 25 മീറ്റർ വീതിയിൽ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തതായും, രണ്ടു നീതിയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ വിമർശനവുമായാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് വീഡിയോ പങ്കുവെച്ചത്.
‘അടിച്ചമർത്തുന്നവരേ, അനീതിക്കും ഒരു ആയുസ്സ് ഉണ്ടെന്ന് മറക്കരുത്’ -എന്ന് ഓർമപ്പെടുത്തികൊണ്ടാണ് അഖിലേഷ് വീഡിയോ പങ്കുവെച്ചത്.
ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നടപടിയുടെ തുടർച്ചയാണ് റോഡ് വികസനത്തിന്റെ പേരിലെ അനീതിയെന്ന് ആംആദ്മി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് കുറ്റപ്പെടുത്തി. അദാനിക്ക് 1050 ഏക്ര ഭൂമി ഒരു രൂപക്ക് സമ്മാനിച്ച സർക്കാർ, ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന്റെ കുടുംബത്തിന് വീട് പോലും നിഷേധിച്ചുവെച്ച് അദ്ദേഹം പറഞ്ഞു.
‘മിസ്റ്റർ മോദി, നിങ്ങൾക്കറിയാമോ ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനും, പത്മശ്രീ, അർജുന അവാർഡ് ജേതാവും, ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയതുമായ മുഹമ്മദ് ഷാഹിദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ കാര്യം. നിങ്ങൾക്ക് 1050 ഏക്കർ ഭൂമി അദാനിക്ക് ഒരു രൂപയ്ക്ക് നൽകാം, പക്ഷേ മുഹമ്മദ് ഷാഹിദിന്റെ കുടുംബത്തിന് ഒരു വീട് പോലും നൽകുന്നില്ല’ -സഞ്ജയ് സിങ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ദേശീയ കുപ്പായത്തിൽ ഒരുപിടി നേട്ടങ്ങൾ സമ്മാനിച്ച ഇതിഹാസ താരം 2016 ജൂലായിൽ 56ാം വയസ്സിൽ അന്തരിച്ചു.