
അസമിലെ കോൺഗ്രസ് പരാജയം; രാജിവെച്ച് കോൺഗ്രസ് തലവൻ
text_fieldsന്യൂഡൽഹി: അസം നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിക്ക് പിന്നാലെ രാജിവെച്ച് കോൺഗ്രസ് തലവൻ. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി തലവൻ രിപുൻ ബോറയുടേതാണ് രാജി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രിപുൻ ബോറ രാജിക്കാര്യം വ്യക്തമാക്കുകയായിരുന്നു. അസമിലെ കോൺഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി എ.െഎ.സി.സി പ്രസിഡന്‍റ് സോണിയഗാന്ധിക്കാണ് രാജിക്കത്ത് കൈമാറിയത്. ഗോഹ്പുർ മണ്ഡലത്തിൽനിന്ന് മത്സരിച്ച രിപുൻ ബോറക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ബി.ജെ.പിയുടെ ഉദ്പൽ ബോറയോട് 29,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെക്കുന്നതിന് കഠിനാധ്വാനം ചെയ്തിട്ടും ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും സാമുദായിക രാഷ്ട്രീയ ഭിന്നിപ്പിക്കലുകളുടെ കളികൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നതിൽ അതീവ ദുഃഖിതനാണെന്ന് രിപുൻ ബോറ കത്തിൽ പറഞ്ഞു.
അസമിൽ മത്സരിച്ച 95 സീറ്റുകളിൽ കോൺഗ്രസിന് 29 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ബി.ജെ.പി 60 സീറ്റുകളും നേടി അധികാരത്തിലെത്തുകയായിരുന്നു.