എസ്.ഐ.ആറിൽ പുറത്തായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് ബംഗാൾ; പാസ്‍ബുക്ക് റദ്ദാക്കുമെന്ന് ബിഹാർ
text_fieldsന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ പേര് വെട്ടിമാറ്റപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ നൽകുന്ന പദ്ധതി ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും. എസ്.ഐ.ആറിൽനിന്ന് വെട്ടിമാറ്റപ്പെട്ടവർക്ക് ഈ ആനുകൂല്യം നൽകാനാവില്ലെന്നാണ് വ്യക്തമാക്കിയത്.
ബംഗാളിന് പിന്നാലെ ബിഹാറിലെ ബി.ജെ.പി സർക്കാറും ഇതേ നിലപാട് അറിയിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയില്ലെന്ന് ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അറിയിച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല, അവരുടെ ബാങ്ക് പാസ്‍ബുക്ക് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിലവിലെ ക്ഷേമ പദ്ധതികൾ നിർത്തലാക്കില്ലെന്നും എന്നാൽ, ജീവിച്ചിരിപ്പില്ലാത്ത ഗുണഭോക്താക്കൾക്കും വ്യാജ ഗുണഭോക്താക്കൾക്കും ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്കും ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും തിങ്കളാഴ്ച നടന്ന ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ആയുഷ്‍മാൻ ഭാരത് ആരോഗ്യ പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്ര പദ്ധതികൾ നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു.


