സൗജന്യ ബസ് യാത്ര കാരണം കച്ചവടം തകർന്നെന്ന്; ഭാര്യയെയും മകനെയും കൊന്ന് കർണാടകയിൽ വ്യാപാരി ജീവനൊടുക്കി
text_fieldsസന്തോഷ്, ജ്യോതി, പ്രഭാകർ
മൈസൂരു: വനിതകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയത് കാരണം കച്ചവടം തകർന്നെന്ന് ആരോപിച്ച് ഭാര്യയെയും മകനെയും കൊന്ന് വ്യാപാരി ജീവനൊടുക്കി. മാണ്ഡ്യയിലെ വസ്ത്രവ്യാപാരി നെഹ്‌റു നഗറിൽ താമസിക്കുന്ന പ്രഭാകർ (65) ആണ് ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
'ശക്തി' സൗജന്യ ബസ് യാത്രാ പദ്ധതി ഉപയോഗിച്ച് സ്ത്രീകൾ മറ്റ് സ്ഥലങ്ങളിലേക്ക് പോയി വസ്ത്രങ്ങൾ വാങ്ങുന്നതിനാൽ തന്റെ ബിസിനസ്സ് ഗണ്യമായി ഇടിഞ്ഞതായി പ്രഭാകർ തന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. കടം തിരിച്ചടക്കാൻ കഴിയാത്തതിനാൽ സ്വകാര്യ ധനകാര്യ കമ്പനികളുടെ പ്രതിനിധികളിൽ നിന്നുള്ള പീഡനം സഹിക്കവയ്യെന്നും കുറിപ്പിൽ പറയുന്നതായി മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. വി.ജെ. ശോഭ റാണി പറഞ്ഞു.
പുലർച്ചെ അഞ്ചോടെ പ്രഭാകർ ഭാര്യ ജ്യോതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായും പിതാവിനെ തടയാൻ ശ്രമിച്ചപ്പോൾ സന്തോഷിനേയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പിന്നീട് വീടിനടുത്തുള്ള തന്റെ വസ്ത്രശാലയിൽ പോയി പ്രഭാകർ തൂങ്ങിമരിച്ചു. പ്രഭാകറിന്റെ മരുമകൾ ഭർത്താവിനെയും അമ്മായിയമ്മയെയും ഉണർത്താൻ ചെന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.


