ഭഗവന്ത് മാൻ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മാൻ വെള്ളിയാഴ്ച ഡൽഹിയിലെത്തി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. മാൻ കെജ്രിവാളിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങൾ വാർത്താ ഏന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 117 മണ്ഡലങ്ങളിൽ 92 സീറ്റുകൾ നേടി, നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ഭരണകക്ഷിയായ കോൺഗ്രസിന് 18 സീറ്റുകൾ മാത്രമാണ് നേടാനായത്. ശിരോമണി അകാലിദൾ മൂന്ന് സീറ്റുകളും ബി.ജെ.പിയും ബി.എസ്.പിയും യഥാക്രമം രണ്ടും ഒന്നും സീറ്റുകളും ആണ് നേടിയത്.
കോൺഗ്രസ്, ആം ആദ്മി പാർട്ടി , ശിരോമണി അകാലിദൾ-ബഹുജൻ സമാജ് പാർട്ടി സഖ്യം, ഭാരതീയ ജനതാ പാർട്ടി- പഞ്ചാബ് ലോക് കോൺഗ്രസ്, എസ്.എ.ഡി (സംയുക്ത്) എന്നീ രാഷ്ട്രീയകഷികളുടെ ബഹുകോണ മത്സരത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിച്ചത്. പ്രമുഖരായ നിരവധി സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ എ.എ.പി പരാജയപ്പെടുത്തുകയുണ്ടായി. കോൺഗ്രസിലെ ചരൺജിത് സിങ് ചന്നി, പ്രകാശ് സിങ് ബാദൽ, സുഖ്ബീർ സിങ് ബാദൽ, അമരീന്ദർ സിങ്, നവജ്യോത് സിങ് സിദ്ദു തുടങ്ങിയവരെല്ലാം ഇതിലുൾപ്പെടുന്നവരാണ്.


