72 മണിക്കൂർ വൈകി ഓടി,വൃത്തിയില്ലാത്ത കോച്ചുകൾ; ഇന്ത്യൻ റെയിൽവേക്കെതിരെ വിമർശനവുമായി ബി.എസ്.എഫ്
text_fieldsന്യൂഡൽഹി: അമർനാഥ് യാത്രക്ക് മുന്നോടിയായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് എത്താൻ സൈനികർക്ക് വേണ്ടി വന്നത് 3 ദിവസം. 72 മണിക്കൂർ വൈകിയാണ് ട്രെയിൻ ഓടിയത്. ഇതിനെതിരെ വിമർശനവുമായി ബി.എസ്.എഫ് രംഗത്തെത്തിയിരിക്കുകയാണ്. വൃത്തിഹീനവും ജീർണിച്ചതുമായ കോച്ചുകളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
ജൂൺ 6 ന് ത്രിപുരയിലെ ഉദയ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ എത്തിയത് ജൂൺ 9 ന് വൈകുന്നേരം 6:30 ന്. എം.എച്ച്.എയുടെ നിർദ്ദേശപ്രകാരം 2025 ജൂൺ 12 നകം മുഴുവൻ ബറ്റാലിയനെയും ഉൾപ്പെടുത്തി വിന്യസിക്കേണ്ടതായിരുന്നു. ത്രിപുര, ഗുവാഹത്തി, മിസോറാം, കാച്ചർ എന്നിവയുൾപ്പെടെ വിവിധ വടക്കുകിഴക്കൻ സ്ഥലങ്ങളിൽ നിന്നുള്ള 13 കമ്പനികളുടെ ഏകദേശം 1,300 ഉദ്യോഗസ്ഥരെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
ഈ പ്രശ്നം പരിഹരിച്ചതായി റെയിൽവേ ആരോപണങ്ങളോട് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോകളിൽ കാണുന്ന മോശം കോച്ചുകൾ കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കായി ഉദ്ദേശിച്ചിട്ടുള്ളവയാണെന്നും ഉദ്യോഗസ്ഥർ കോച്ചുകളിൽ തെറ്റി കയറ്റിയതാണെന്നും റെയിൽവേ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ അമർനാഥ് യാത്രക്കായി ഏറ്റവും കൂടുതൽ കമ്പനികളെ വിന്യസിച്ചിരിക്കുകയാണ് ബി.എസ്.എഫ്.