സ്വാതന്ത്ര്യസമരത്തിൽ ജിഹാദിന് ആഹ്വാനമുണ്ടായത് മദ്റസകളിൽ നിന്ന്; ഇപ്പോൾ സർക്കാർ അവ പൊളിക്കുന്നു -ബുൾഡോസർ രാജിനെതിരെ ചരിത്രം ഓർമിപ്പിച്ച് അർശദ് മദനി
text_fieldsഹരിദ്വാർ: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‍ലിം പള്ളികളും മദറ്സകളും വിദ്യാലയങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ജംഇയ്യത്തുൽ ഉലമ ഹിന്ദ് ദേശീയ പ്രസിഡന്റ് മൗലാന സയ്യിദ് അർശദ് മദനി. ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തിൽ ജിഹാദിന് ആഹ്വനമുണ്ടായത് മദ്റസകളിൽ നിന്നാണെന്നും ഇപ്പോൾ പള്ളികളും മദ്റസകളും സർക്കാർ പൊളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് ഹരിദ്വാറിലെ റൂർക്കിക്കടുത്തുള്ള കാലിയാറിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ഐക്യം, ജനാധിപത്യ വ്യവസ്ഥ, മതസ്വാതന്ത്ര്യം എന്നിവയുൾപ്പെടെ ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ മുസ്‍ലിംകളും പള്ളികളും നിർവഹിച്ച ദൗത്യം എടുത്തുപറഞ്ഞ അർശദ് മദനി, നിലവിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഈ പള്ളികൾ തന്നെയാണ് തകർക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ‘1803ൽ നമ്മുടെ രാജ്യം അടിമത്തത്തിലായിരുന്നപ്പോൾ സ്വാതന്ത്ര്യത്തിനായി ജിഹാദിന് ആഹ്വാനം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും നമ്മുടെ കഴുത്തിൽ നിന്ന് അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിക്കുന്നതിനും ജിഹാദ് ചെയ്യുക എന്നത് ഓരോ മുസ്‍ലിമിന്റെയും കടമയാണ്. ഇത് മദ്റസകളിൽ ഉത്ഭവിച്ച പ്രസ്ഥാനമാണ്’ -അദ്ദേഹം പറഞ്ഞു.
“സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തിലിരുന്നവർ മുസ്‍ലിംകളെ ദ്രോഹിക്കാൻ തുടങ്ങി. തുടർച്ചയായ സർക്കാരുകൾ മുസ്‍ലിം സമൂഹത്തെ കലാപങ്ങളിലും അസ്വസ്ഥതകളിലും കുടുക്കി. നിലവിലെ സർക്കാർ മുസ്‍ലിംകളെ മാത്രമല്ല, ഇസ്‍ലാമിനെയും എതിർക്കുന്നു. ബുൾഡോസറുകളുടെ സഹായത്തോടെ നമ്മുടെ മതകേന്ദ്രങ്ങൾ തകർക്കുന്നു’ -അർശദ് മദനി പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും മുസ്‍ലിംകൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമേ രാജ്യത്തിന് മുന്നോട്ടുപോകാൻ കഴിയൂ. എന്നാൽ ഇന്ന് പള്ളികളും മദ്റസകളും തകർക്കപ്പെടുന്നു. മുസ്‍ലിംകൾ ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകുന്നു. രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ മുസ്‍ലിംകളോട് ഇന്ന് രാജ്യം എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
“സ്നേഹവും വാത്സല്യവുമില്ലാതെ ഒരു രാഷ്ട്രത്തിന് നിലനിൽക്കാൻ കഴിയില്ല. നിങ്ങൾ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ, വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് സ്നേഹത്തിന്റെ രാഷ്ട്രീയം നിലനിർത്താൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എല്ലാവരോടും സ്നേഹത്തോടും വാത്സല്യത്തോടും കൂടി പെരുമാറണം. ഇതാണ് രാജ്യത്തോടുള്ള വിശ്വസ്തതയുടെ യഥാർത്ഥ അളവുകോൽ. അങ്ങനെ ചെയ്യാത്തവർ യഥാർഥ രാജ്യസ്നേഹിയല്ല. പശ്ചിമ ബംഗാളിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ജംഇയ്യത്തുൽ ഉലമ ഹിന്ദ് അവിടെയുള്ള ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമെല്ലാം ഭക്ഷണം നൽകിയിരുന്നു. എന്നാൽ, ഇന്ന് അതേ മുസ്‍ലിംകളുടെ വീടുകൾ തകർക്കപ്പെടുന്നു, മദ്റസകൾ അടച്ചുപൂട്ടുന്നു’


