എഫ്.സി.ആർ.എ: ആശങ്ക മാറിയിട്ടില്ലെന്ന് സി.ബി.സി.ഐ
text_fieldsന്യൂഡൽഹി: എഫ്.സി.ആർ.എ ഭേദഗതി ബിൽ പരിഗണിക്കുന്നത് ലോക്സഭ നീട്ടിവെച്ച നടപടി സ്വാഗതാർഹമാണെങ്കിലും ബിൽ ഉയർത്തുന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സി.ബി.സി.ഐ വക്താവ് ഫാ. ഡോ. റോബിൻസൺ റോഡ്രിഗസും ലീഗൽ സെൽ സെക്രട്ടറി അഡ്വ. സിസ്റ്റർ സായൂജ്യയും പറഞ്ഞു.
മാറ്റിവെച്ചതിലൂടെ കൂടിയാലോചനക്കുള്ള സമയം ലഭിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട നേതാക്കളെ നേരിൽകണ്ട് ചർച്ച നടത്താൻ ശ്രമിക്കും. ബിൽ ഭേദഗതി പുനഃപരിശോധനക്ക് വിടണമെന്നാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാക്കും എം.പിമാർക്കും സി.ബി.സി.ഐ ഇ-മെയിൽ അയച്ചിരുന്നു. ഇതിന്‍റെ ഫലമായാണ് ചർച്ച മാറ്റിവെച്ച നടപടിയുണ്ടായതെന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു.
രാജ്യസുരക്ഷയും രാജ്യതാൽപര്യവും മുഖ്യമെന്ന് കിരൺ റിജിജു
ന്യൂഡൽഹി: രാജ്യസുരക്ഷയും രാജ്യതാൽപര്യവും ഒന്നാമതായെടുത്ത്, പണത്തിന്റെ ദുരുപയോഗമുണ്ടാകരുതെന്ന് കരുതിയാണ് എഫ്.സി.ആർ.എ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ-പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ‘ബിൽ ഏതെങ്കിലും മതത്തിനോ സംഘടനക്കോ എതിരല്ല. അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ബിൽ പാസാക്കാൻ എടുക്കില്ലെന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും കോൺഗ്രസ് നേതാക്കളോട് പറഞ്ഞതാണ്. എഫ്.സി.ആർ.എ നിയമത്തിൽ ഏറ്റവും വലിയ ഭേദഗതി 2010ൽ കോൺഗ്രസ് കൊണ്ടുവന്നതാണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് കണ്ട് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകളും തെറ്റായ കാര്യം പ്രചരിപ്പിക്കുകയാണ്’ -അദ്ദേഹം ആരോപിച്ചു.


