ഭാവി ലക്ഷ്യമിട്ട് നഗരങ്ങൾ ആസൂത്രണം ചെയ്യണം- പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: സംസ്ഥാനങ്ങൾ ഭാവി മുന്നിൽക്കണ്ട് നഗരങ്ങൾ ആസൂത്രണം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ സംസ്ഥാനവും അന്താരാഷ്ട്ര നിലവാരമുറപ്പാക്കി ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണം. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് ‘ടീം ഇന്ത്യയായി’ പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്നും മോദി പറഞ്ഞു. നിതി ആയോഗിന്റെ പത്താമത് ഗവേണിങ് യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഓരോ സംസ്ഥാനത്തും ഒരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം വരുന്നത് സമീപ നഗരങ്ങളുടെ വികസനത്തിനും വഴിയൊരുക്കും. 2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വികസനത്തിന്റെ വേഗത വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യർഥിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീകൾക്ക് കൂടുതൽ അവസരമൊരുക്കണം. ഇതിനായി നിയമങ്ങളും നയങ്ങളും രൂപവത്കരിക്കണം. നടപ്പാക്കുന്ന നയങ്ങള്‍ സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്ന രീതിയിലായിരിക്കണം.
140 കോടി ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഒരു ടീം എന്ന നിലയില്‍ കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്ക് വലിയ അവസരമുണ്ട്. ഓരോ സംസ്ഥാനവും വികസിക്കുമ്പോള്‍ രാജ്യവും വികസിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപറേഷൻ സിന്ദൂറിനുശേഷം മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണ് ശനിയാഴ്ച നടന്നത്.
കേരള, ബംഗാൾ, കർണാടക മുഖ്യമന്ത്രിമാരില്ല
ന്യൂഡല്‍ഹി: നിതി ആയോഗിന്റെ യോഗം പ്രതിപക്ഷം ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അസാന്നിധ്യംകൊണ്ടും ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് പങ്കെടുക്കാതിരുന്നത്.
മൈസൂരുവിൽ നേരത്തെ നിശ്ചയിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ് പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. കഴിഞ്ഞ നിതി ആയോഗ് യോഗത്തിനും മുഖ്യമന്ത്രി എത്തിയിരുന്നില്ല.
സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായാണ് അന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. അന്ന് വിട്ടുനിന്ന പഞ്ചാബ്, തമിഴ്നാട്, തെലങ്കാന മുഖ്യമന്ത്രിമാർ ഇത്തവണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ യോഗത്തിൽ മൈക്ക് നിഷേധിച്ചെന്നും അപമാനിച്ചെന്നുംപറഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തവണയും യോഗത്തിൽനിന്ന് വിട്ടുനിന്നതെന്നാണ് സൂചന.