പണവുമായി നേരെ ശ്രീലങ്കൻ കാസിനോയിലേക്ക്, മടങ്ങിവരവെ അറസ്റ്റ്; ഡിജിറ്റൽ അറസ്റ്റ് വഴി ബംഗളൂരുവിലെ ദമ്പതികളിൽ നിന്ന് 4.79 കോടി തട്ടിയെടുത്തവർ പിടിയിൽ
text_fieldsബംഗളൂരു: ഓൺലൈൻ തട്ടിപ്പ് വഴി റിട്ടയേഡ് എൻജിനീയറിൽ നിന്നും ഭാര്യയിൽ നിന്നും 4.79 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഈശ്വർ സിങ്, നാരായണൻ സിങ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ബംഗളൂരു സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറാ ഫാത്തിമ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിലും ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടക്കാത്തതിലും പങ്കുണ്ടെന്നാരോപിച്ച് സൈബർ തട്ടിപ്പുകാർ ദമ്പതികളെ രണ്ടുമാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി വെച്ചതായും പൊലീസ് കമീഷണർ പറഞ്ഞു. സംഭവത്തിൽ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിന്നാലെയുണ്ടെന്നും ദമ്പതികളെ ഭീഷണിപ്പെടുത്തി. ഇവർക്കെതിരെ വ്യാജ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു.
തട്ടിപ്പിന് ഇരയായ റിട്ടയേഡ് എൻജിനീയർ നൈജീരിയയിലാണ് ജോലി ചെയ്തിരുന്നത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഈശ്വർ സിങും നാരായണൻ സിങ് ചൗധരിയും അറസ്റ്റിലായത്. അറസ്റ്റിനു പിന്നാലെ നാരായണൻ സിങ്ങിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.08 കോടി രൂപയും ചൗധരിയുടെ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തു.
പ്രതികളിലൊരാൾ തട്ടിയെടുത്ത പണവുമായി ശ്രീലങ്കൻ കാസിനോയിലേക്ക് യാത്ര ചെയ്തതായും പൊലീസ് പറഞ്ഞു. തിരിച്ചുവരുമ്പോഴാണ് അറസ്റ്റ് ചെയ്തത്.
ഡിജിറ്റൽ അറസ്റ്റിനെതിരെ പല വഴികളിലൂടെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പലരും ഇപ്പോഴും തട്ടിപ്പിനിരയാകുന്നുണ്ടെന്ന് സൈബർ വിദഗ്ധനും അഭിഭാഷകനുമായ പവൻ ഡഗ്ഗൽ പറഞ്ഞു. പലർക്കും വലിയ തുകയാണ് നഷ്ടമായിട്ടുള്ളത്.
ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് അല്ലെങ്കിൽ ഓൺലൈൻ അന്വേഷണം എന്നിവക്കുള്ള വ്യവസ്ഥയില്ലെന്നാണ് ജനങ്ങൾക്ക് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന മുന്നറിയിപ്പ്. രാജ്യത്തുടനീളം വ്യക്തികളെ ലക്ഷ്യമിട്ട് വ്യാപകമായ സൈബർ തട്ടിപ്പ് നടക്കുന്നതായി കേന്ദ്രവും മുന്നറിയിപ്പ് നൽകിവരുന്നുണ്ട്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ സൂക്ഷിക്കണമെന്നും നിയമപ്രകാരം ഡിജിറ്റൽ അറസ്റ്റ് പോലുള്ള സംവിധാനമില്ലെന്നും അത്തരമൊരു അന്വേഷണത്തിനായി ഒരു സർക്കാർ ഏജൻസിയും ആരെയും ഫോണിലൂടെയും വിഡിയോ കോളിലൂടെയും ബന്ധപ്പെടില്ലെന്നും കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്നറിയിപ്പു നൽകിയിരുന്നു.
എന്താണ് ഡിജിറ്റൽ അറസ്റ്റ്?
പണം തട്ടുന്നതിനായി ഇരകളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പാണ് ഡിജിറ്റൽ അറസ്റ്റ്. തട്ടിപ്പുകാർ നിയമപാലകരായി അഭിനയിച്ച് ഇരകളെ ഭയപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കള്ളക്കേസെടുക്കും. അവർ പിന്നീട് പണം ആവശ്യപ്പെടുകയും പണമടയ്ക്കാൻ അവരെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു.