ജനറൽ സെക്രട്ടറി ആരാകും? അവസാന റൗണ്ടിൽ എം.എ. ബേബിയും അശോക് ദാവ് ലെയും
text_fieldsമധുര: സി.പി.എം പാർട്ടി കോൺഗ്രസ് നാലാം നാളിലേക്ക് കടക്കുമ്പോൾ ജനറൽ സെക്രട്ടറി ആരാകുമെന്ന കാര്യത്തിൽ ആകാംക്ഷ. ശനിയാഴ്ച ചേരുന്ന നിലവിലെ പി.ബിയുടെ അവസാന യോഗത്തിലാവും ഈ കാര്യത്തിൽ ധാരണയാവുക. കേരളത്തിൽനിന്നുള്ള എം.എ. ബേബി, മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ദാവ് ലെ എന്നീ പേരുകൾക്കാണ് പ്രധാന പരിഗണന. സമ്മേളനം തുടങ്ങുംമുമ്പ് പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ട്, മുതിർന്ന വനിത നേതാവ് വൃന്ദ കാരാട്ട് എന്നിവരുടെയടക്കം പേരുകൾ ഉയർന്നിരുന്നു. 75 വയസ്സ് പ്രായപരിധി വ്യവസ്ഥയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇരുവരും പി.ബിയിൽ നിന്നു മാറേണ്ട സാഹചര്യമാണ്. മൂന്നുതവണ ജനറൽ സെക്രട്ടറി ആയതിനാൽ വീണ്ടും പദവിയിലേക്കില്ലെന്നാണ് പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. വനിത സെക്രട്ടറിയെ പ്രതീക്ഷിക്കേണ്ടെന്ന് വൃന്ദ കാരാട്ടും പറഞ്ഞു. 2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിൽ പി.ബി അംഗമായ എം.എ. ബേബി പാർട്ടിയിലെ ബുദ്ധിജീവിയാണ്.
പ്രകാശ് കാരാട്ടിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്. എന്നാൽ, കേരള ഘടകത്തിന്റെ പൂർണ പിന്തുണയുണ്ടോ എന്ന ചോദ്യം ബാക്കിയാണ്. ബംഗാളിലെയും ത്രിപുരയിലെയും ഭരണ കുത്തക അവസാനിച്ചതോടെ സി.പി.എം കേരള പാർട്ടിയായി എന്ന ആക്ഷേപമുണ്ട്. ഈ അവസരത്തിൽ ജനറൽ സെക്രട്ടറി കൂടി മലയാളിയാവുന്നതോടെ ഉണ്ടാവുന്ന സാഹചര്യവും കേരളത്തിൽ സി.പി.എം കോൺഗ്രസിനോട് നേരിട്ട് പോരടിക്കുമ്പോൾ മലയാളി ജനറൽ സെക്രട്ടറി ഇൻഡ്യ സഖ്യത്തിനായി നിലകൊള്ളേണ്ടിവരുമ്പോഴുള്ള പ്രശ്നങ്ങളും കേരള ഘടകം മുന്നിൽ കാണുന്നുണ്ട്.
2022ലെ കണ്ണൂർ പാർട്ടി കോൺഗ്രസിലാണ് അശോക് ദാവ് ലെ പി.ബിയിൽ എത്തിയത്. പതിനായിരങ്ങൾ അണിനിരന്ന കർഷക സമരത്തോടെയാണ് ദേശീയശ്രദ്ധ കൂടുതൽ നേടിയത്. എന്നാൽ, പ്രായോഗിക രാഷ്ട്രീയത്തിന്റെ അനുഭവസമ്പത്ത് ഇല്ലെന്നത് പോരായ്മ. ബംഗാൾ ഘടകത്തിന്റെ പിന്തുണ ദാവ് ലെക്കാണ്. ആന്ധ്രയിൽ നിന്നുള്ള ബി.വി. രാഗവലുവിന്റെ പേരും ഉയർന്നുകേട്ടിരുന്നു. എന്നാൽ, ആന്ധ്രയിലെയും തെലങ്കാനയിലെയും സി.പി.എമ്മിലെ സംഘടന പ്രശ്നവുമായി ബന്ധപ്പെട്ട് പി.ബി അംഗത്വം രാജിവെക്കാൻ സന്നദ്ധമായതടക്കം കാരണങ്ങളാൽ പലർക്കും അദ്ദേഹത്തിനോട് അതൃപ്തിയുണ്ട്. പ്രായപരിധി വ്യവസ്ഥ ഒഴിവാക്കണമെന്നാണ് രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ പങ്കെടുത്തവരിലേറെപേരും ആവശ്യപ്പെട്ടത്. അതിന് അംഗീകാരമായാൽ വൃന്ദ കാരാട്ടിനെ ജനറൽ സെക്രട്ടറി പദവിയിൽ പ്രതീക്ഷിക്കാം.