തമിഴ്‌നാട്ടിൽ ത്രിഭാഷാ നയം നടപ്പാക്കാൻ എൻ.ഡി.എക്ക് ധൈര്യമുണ്ടോ? -എം.കെ. സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ ത്രിഭാഷാ നയം നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തുറന്നുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻ.ഡി.എ സഖ്യത്തിനും ധൈര്യമുണ്ടോ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ശങ്കരൻകോവിലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ സി.ബി.എസ്.ഇ കരിക്കുലം ഫ്രെയിംവർക്കിലൂടെയും ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
വിദ്യഭ്യാസ ഗുണനിലവാരം ഉയർത്താനാണ് മൂന്ന് ഭാഷാ പദ്ധതിയെന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വാദം തള്ളിയ സ്റ്റാലിൻ, ഹിന്ദി അടിച്ചേൽപ്പിക്കുന്നതും വിദ്യാഭ്യാസ നിലവാരവും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ എതിർത്തതിന്‍റെ പേരിൽ തമിഴ്‌നാടിന് അവകാശപ്പെട്ട 2,200 കോടി രൂപയുടെ 'സമഗ്ര ശിക്ഷാ' ഫണ്ട് കേന്ദ്രം നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ വിലപേശലിനായി ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാചകവാതക വിലക്കയറ്റവും സിലിണ്ടർ ക്ഷാമവും ചൂണ്ടിക്കാട്ടി 'മോദിജി, എവിടെ എൽ.പി.ജി?' എന്ന് ജനങ്ങൾ ചോദിക്കുകയാണെന്ന് പരിഹസിച്ച മുഖ്യമന്ത്രി, രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുന്ന ബി.ജെ.പിയും അവർക്ക് ഒത്താശ ചെയ്യുന്ന എ.ഐ.എ.ഡി.എം.കെയും ചേർന്ന സഖ്യത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം തൂത്തെറിയുമെന്നും കൂട്ടിച്ചേർത്തു. എൻ.ഡി.എയുടെ 'ഡബിൾ എൻജിൻ' എന്നത് യഥാർത്ഥത്തിൽ പരാജയപ്പെട്ട എൻജിനാണെന്നും തമിഴ് മണ്ണിൽ അത് ഓടില്ലെന്നും പ്രഖ്യാപിച്ച സ്റ്റാലിൻ, സംസ്ഥാനത്തിന്‍റെ ഭാഷാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഉറപ്പിച്ചു പറഞ്ഞു.


