കോൺഗ്രസ് വിട്ടതിന് പിന്നാലെ അമിത് ഷായെ കണ്ട് മുൻ അസം അധ്യക്ഷൻ ഭുപൻ ബോറ
text_fieldsഗുവാഹത്തി: കോൺഗ്രസ് വിട്ടതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി അസം മുൻ അധ്യക്ഷൻ ഭുപൻ ബോറ. ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡയുടെ ലഖിംപൂർ എം.എൽ.എ മാനബ് ദേകയും കൂടിക്കാഴ്ചക്കെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബോറ പറഞ്ഞു. അസമിലെ ആത്മാഭിമാനമുള്ള 50 ശതമാനം കോൺഗ്രസ് അംഗങ്ങളെങ്കിലും മാർച്ച് എട്ടിന് ബി.ജെ.പിയിൽ ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാഷ്ട്രീയക്കാർ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഭരണാധികാരിൽ ഭാവി തലമുറകളെ കുറിച്ചാണ് ചിന്തിക്കുന്നത്. ഹിമന്ത് ബിശ്വ ശർമ്മയെ പോലുള്ള നേതാക്കളുടെ കൈകളിൽ യുവാക്കളുടെ ഭാവി ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പശ്ചാത്തലത്തെ കുറിച്ച് അമിത് ഷായെ ധരിപ്പിച്ചതിൽ മുഖ്യമന്ത്രിയോട് നന്ദി പറയുകയാണെന്നും ബോറ പറഞ്ഞു.
താൻ മുമ്പ് നടത്തിയ അതേ പ്രവർത്തനങ്ങൾ ബി.ജെ.പിയിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ കോൺഗ്രസിലുള്ള ആരും തന്നെ പുകഴ്ത്തുന്നില്ല. പാർട്ടിയിൽ നിന്ന് രാജിവെച്ച ദിവസം തന്നെ കോൺഗ്രസിന്റെ അടിത്തറയെന്നാണ് പലരും വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് താൻ കോൺഗ്രസിലെത്തിയത്. പിന്നീട് പാർട്ടി അധ്യഷൻ വരെയായി. അവസരം നൽകുകയാണെങ്കിൽ ബി.ജെ.പിയിലും താൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.


