മകളെ കാണാനുള്ള യാത്ര അവസാനയാത്രയായി; വിമാനാപകടത്തിൽ മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
text_fieldsഅഹ്മദാബാദ്: എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ആർ. രൂപാണിയും (69). അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നെങ്കിലും അവസാനമാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.
ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനുള്ള യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വിമാനാപകടത്തിൽ അന്തരിക്കുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് അദ്ദേഹം. 2016 ആഗസ്റ്റ് മുതൽ 2021 സെപ്റ്റംബർവരെ ഗുജറാത്തിന്റെ പതിനാറാം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ഗുജറാത്തിന്‍റെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ബൽവന്ത് റായ് മേത്ത 1965 സെപ്റ്റംബറിൽ വിമാന ദുരന്തത്തിൽ മരിച്ചിരുന്നു. ഇദ്ദേഹവും കുടുംബവും സഞ്ചരിച്ച വിമാനം പാകിസ്താൻ സൈന്യം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
1956 ആഗസ്റ്റിൽ മ്യാന്മറിലെ (അന്ന് ബർമ) യാംഗോനിലെ ജയിൻ ബനിയ കുടുംബത്തിലാണ് രൂപാണിയുടെ ജനനം. ബിസിനസ് ആവശ്യാർഥം കുടുംബം അവിടെ സ്ഥിരതാമസമായിരുന്നു. മ്യാന്മറിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് അവർ 1960ൽ ഗുജറാത്തിലെ രാജ്കോട്ടിലേക്ക് വന്നു. ധർമേന്ദ്രസിങ്ജി ആർട്സ് കോളജിൽനിന്ന് ബി.എയും സൗരാഷ്ട്ര സർവകലാശാലയിൽനിന്ന് എൽ.എൽ.ബിയും പാസായി. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് ആർ.എസ്.എസിലും 1971ൽ ജനസംഘത്തിലും പിന്നീട് ബി.ജെ.പിയിലും അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ഭുജ്, ഭാവ്നഗർ ജയിലുകളിലായി 11 മാസം തടവ്. 1978 മുതൽ 1981 വരെ ആർ.എസ്.എസ് പ്രചാരക്. 1987ൽ രാജ്കോട്ട് മുനിസിപ്പൽ കോർപറേഷൻ അംഗമായി പാർലമെൻററി രാഷ്ട്രീയത്തിലേക്ക്. 1996-97ൽ രാജ്കോട്ട് മേയർ. 1998ൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി. പിന്നീട് മൂന്നുതവണ കൂടി ഇൗ പദവി വഹിച്ചു. 2006 മുതൽ 2012 വരെ രാജ്യസഭാംഗം. 2014 ഒക്ടോബർ 19ന് ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ രാജ്കോട്ട് വെസ്റ്റിൽനിന്ന് നിയമസഭയിലെത്തി.
2014 നവംബറിൽ ആനന്ദിബെൻ പാട്ടീൽ മന്ത്രിസഭയിൽ ഗതാഗത-ജലവിതരണ, തൊഴിൽ മന്ത്രിയായി. ഇതിനിടെ 2016 ഫെബ്രുവരി 19ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായി. ആഗസ്റ്റ് വരെയാണ് പദവി വഹിച്ചത്. സംവരണസമരം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആനന്ദിബെൻ പേട്ടൽ പരാജയപ്പെെട്ടന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിെൻറ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ അമിത് ഷാ മുൻകൈയെടുത്താണ് 2016 ആഗസ്റ്റ് ഏഴിന് വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത്.
തെരഞ്ഞെടുപ്പ് ഫലം മോശമായിട്ടും അമിത് ഷായുമായുള്ള അടുപ്പം മുഖ്യമന്ത്രി പദത്തിൽ രണ്ടാം മൂഴം നൽകി. സംസ്ഥാനത്തെ ഇളക്കിമറിക്കുകയും നിയമസഭ തെരഞ്ഞെടുപ്പിൽ 100 സീറ്റുപോലും ലഭിക്കാത്ത വിധത്തിൽ കനത്ത തിരിച്ചടിക്ക് കാരണമാവുകയും ചെയ്ത പാട്ടീദാർ സംവരണസമരം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടിട്ടും വീണ്ടും അവസരംലഭിക്കാൻ ആർ.എസ്.എസ് ബന്ധവും നരേന്ദ്ര മോദിയുടെ ആശിർവാദവും തുണയായി.2021ൽ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി ദി ഇന്ത്യൻ എക്സ്പ്രസ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഭാര്യ: അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കൾ: പുജിത്, ഋഷഭ്, രാധിക.