‘ഡൽഹി കൃത്രിമ മഴ’ പാഴ്‌വാക്കിൽ പോയത് 1.25 കോടി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സർക്കാറിന്‍റെ ഏറെ നാളത്തെ വാഗ്ദാനത്തിൽ വിശ്വസിച്ച് കൃത്രിമ മഴ കാത്തിരുന്ന ഡൽഹി നിവാസികൾക്ക് നിരാശ മാത്രം. നഗരത്തിലെ കടുത്ത മലിനീകരണത്തിന് ശമനം വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രണ്ട് തവണ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ ഒരിടത്തും ഒരു തുള്ളിപോലും പെയ്തില്ല.
കാൺപൂർ ഐ.ഐ.ടിയുമായി സഹകരിച്ചാണ് ശ്രമങ്ങൾ ഏകോപിപ്പിച്ചത്. ബുരാരി, മയൂർ വിഹാർ, കരോൾബാഗ് എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഒരിടത്തും ഫലം കണ്ടില്ല. മേഘങ്ങളിൽ ഈർപ്പമില്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മഴ പെയ്തില്ലെങ്കിലും ഗുണകരമായ വിവരങ്ങൾ ശേഖരിക്കാന്‍ ഈ ഉദ്യമത്തിലൂടെ സാധിച്ചെന്ന് കാൺപൂർ ഐ.ഐ.ടി ഡയറക്‌ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു.
നഗരത്തിൽ നടത്തിവരുന്ന മറ്റ് മലിനീകരണ നിയന്ത്രണ നടപടികളെ അപേക്ഷിച്ച് ചെലവ് കുറവായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. കൃത്രിമ മഴ പെയ്താലും വലിയ ഗുണമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്തരീക്ഷത്തിലെ മലിന ഘടകങ്ങൾ ഒന്നോ രണ്ടോ ദിവസം ഒതുങ്ങുമെങ്കിലും അതു കഴിയുമ്പോൾ അത് പഴയപടി രൂക്ഷമാകുമെന്ന് അവർ പറയുന്നു. ബുധനാഴ്ചയും ക്ലൗഡ് സീഡിങ് നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ശ്രമം ഉപേക്ഷിച്ചു.


