ആത്മഹത്യാഭീഷണി മുഴക്കി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനൊപ്പം കൊക്കയിൽ വീണു, പിന്നാലെ അമ്മയും എടുത്തുചാടി; രാജസ്ഥാനിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
text_fieldsജയ്പൂർ: മലമുകളിൽനിന്ന് താഴേക്ക് വീണ് ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കുന്നിൽനിന്ന് താഴേക്ക് ചാടുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ മകനെ രക്ഷിക്കാൻ അച്ഛൻ ശ്രമിക്കുന്നതിനിടെ ഇരുവരും കാൽ വഴുതി താഴെ വീഴുകയായിരുന്നു. പിന്നാലെ അങ്കലാപ്പിലായ അമ്മയും കൊക്കയിലേക്ക് എടുത്തുചാടി. രാജസ്ഥാനിൽനിന്നാണ് ഹൃദയഭേദകമായ ദുരന്തത്തിന്റെ വാർത്ത.
ഛത്രപതി സംഭാജി നഗർ ജില്ലയിലെ ഖവ്ദ കുന്നിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദേവ് ലായി സ്വദേശിയായ 18കാരനാണ് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ കുന്നിന്റെ അരികിൽവന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ഉയർത്തിയത്.
മൂന്ന് മണിക്കൂറിലധികം നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിലാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും അമ്മയും പൊലീസും ചേർന്ന് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല. ഒടുവിൽ അവസാന നിമിഷങ്ങളിൽ കുന്നിന് താഴെയായിരുന്ന അച്ഛൻ മുകളിലേക്ക് കയറിവന്ന് മകനെ അനുനയത്തിലൂടെ മാറ്റാൻ ശ്രമിച്ചു. എന്നാൽ മകനെ രക്ഷിക്കുന്നതിനിടയിൽ ഇരുവരും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് പരിഭ്രാന്തയായ അമ്മയും പിന്നാലെ താഴേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവസ്ഥലത്തെത്തിയ ആളുകൾ പകർത്തിയ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.


