സ്വർണ വായ്പ കരടുചട്ടങ്ങളിൽ തിരുത്തലുമായി ധനമന്ത്രാലയം; സാധാരണക്കാരെ ദ്രോഹിക്കുന്നതാവരുത്
text_fieldsന്യൂഡൽഹി: സ്വർണ വായ്പകളിൽ റിസർവ് ബാങ്ക് (ആർ.ബി.ഐ) കൊണ്ടുവന്ന കരടുചട്ടങ്ങളിൽ തിരുത്തലുമായി ധനമന്ത്രാലയം. നിയന്ത്രണങ്ങൾ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു. രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കണം. മാത്രമല്ല, പുതിയ ചട്ടങ്ങൾ 2026 ജനുവരി ഒന്നുമുതൽ നടപ്പാക്കിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ റിസർവ് ബാങ്കിന്റെ പുതിയ നിർദേശങ്ങൾ വിലയിരുത്തിയ ശേഷമാണ് മാറ്റങ്ങൾ നിർദേശിച്ചതെന്ന് മന്ത്രാലയം എക്സിൽ കുറിച്ചു. ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവിസസ് (ഡി.എഫ്.എസ്) ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. വിവിധ മേഖലകളിൽനിന്നുയർന്ന ആശങ്കകളും അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷമാണ് നിർദേശങ്ങൾ കൈമാറിയത്. ഇക്കാര്യങ്ങൾ റിസർവ് ബാങ്ക് പരിഗണിക്കുന്നുണ്ടെന്നും മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി.
ചെറുകിട വായ്പക്കാർക്ക് സമയബന്ധിതമായും വേഗത്തിലും വായ്പ വിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് രണ്ടുലക്ഷം രൂപ വരെ വായ്പ എടുക്കുന്നവർക്ക് ചട്ടത്തിൽ ഇളവ് അനുവദിക്കണമെന്ന നിർദേശമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണ് സ്വർണപ്പണയ വായ്പകൾ വിതരണം ചെയ്യുന്ന ബാങ്കുകൾക്കും ഇതരധനകാര്യ സ്ഥാപനങ്ങൾക്കും കരടുനിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയത്.
നിലവിലെ സ്വർണ വായ്പാ വിതരണം സുതാര്യവും സുരക്ഷിതവുമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കരടുനിയമങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. പിന്നാലെ, ചട്ടങ്ങളിൽ ആശങ്ക വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർമല സീതാരാമന് കത്തെഴുതിയിരുന്നു.
ആശങ്കയേറ്റിയ ചട്ടങ്ങൾ
ആർ.ബി.ഐയുടെ കരടുചട്ടപ്രകാരം പണയംവെക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം മാത്രമേ വായ്പ ലഭിക്കൂ. പണയ സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുക, വായ്പാ ഇടപാടുകാരന്റെ ക്രെഡിറ്റ് സ്കോർ പരിഗണിച്ചുമാത്രം വായ്പ അനുവദിക്കുക, ഏതാവശ്യത്തിനാണോ വായ്പ എടുത്തത് അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നീ നിർദേശങ്ങളായിരുന്നു റിസർവ് ബാങ്ക് മുന്നോട്ടുവെച്ചത്.
ഇതിനു പുറമെ, ഇടപാടുകാരൻ സ്വർണത്തിനു മേലുള്ള അവകാശം തെളിയിക്കണം, സ്വർണ നാണയത്തിന്റേത് 50 ഗ്രാമും, മൊത്ത പണയത്തിന്റേത് ഒരു കിലോയും തൂക്കം കവിയരുത് എന്നിങ്ങനെയും നിർദേശങ്ങളുണ്ടായിരുന്നു. കാലാവധി അവസാനിക്കുമ്പോൾ ഒറ്റത്തവണയായി കടം തിരിച്ചടക്കുന്ന ബുള്ളറ്റ് റീപേമെന്റ് രീതിയിൽ ഗ്രാമീൺ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഈ വിഭാഗത്തിൽ അഞ്ചുലക്ഷം വരെ മാത്രമാണ് കരടുചട്ടപ്രകാരം ബാങ്കുകൾക്ക് വായ്പ അനുവദിക്കാനാവുക.