മത്സരിക്കാൻ സോണിയ ആവശ്യപ്പെട്ടിരുന്നതായി പുതുച്ചേരി മുൻ മുഖ്യമന്ത്രി
text_fieldsചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ തേന്നാട് മത്സരിക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിർബന്ധിച്ചിരുന്നതായി കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ വി. നാരായണസാമി. പുതുച്ചേരി കോൺഗ്രസ് അധ്യക്ഷൻ എ.സി. സുബ്രമണ്യം സ്ഥാനാർഥിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിെൻറ ഭാഗമായി താൻ മത്സരരംഗത്തുനിന്ന് പിന്മാറിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
പുതുച്ചേരി എൻ.ഡി.എയിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മുന്നണിക്ക് നേതൃത്വം നൽകുന്നത് ബി.ജെ.പിയാണോ എൻ.ആർ കോൺഗ്രസാണോയെന്ന് വ്യക്തമാക്കണം. ബി.ജെ.പി സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ എൻ.ആർ കോൺഗ്രസുകാർ സ്വതന്ത്രരായി രംഗത്തിറങ്ങിയത് യു.പി.എക്ക് ഗുണകരമാവുെമന്നും നാരായണസാമി അഭിപ്രായപ്പെട്ടു. പണബലവും അധികാരവും ദുഷ്പ്രയോഗം നടത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എ.െഎ.സി.സി പുറത്തിറക്കിയ 14 അംഗ സ്ഥാനാർഥിപ്പട്ടികയിൽ നാരായണസാമിയുടെ പേരുണ്ടായിരുന്നില്ല. ഇതേതുടർന്ന് കോൺഗ്രസ് നേതൃത്വം നാരായണസാമിയെ മനപ്പൂർവം ഒഴിവാക്കിയതായാണ് വാർത്തകൾ പ്രചരിച്ചത്. ബി.ജെ.പി, അണ്ണാ ഡി.എം.കെ, എൻ.ആർ കോൺഗ്രസ് കക്ഷികൾ എൻ.ഡി.എ ബാനറിലും ഡി.എം.കെ, കോൺഗ്രസ്, വിടുതലൈ ശിറുതൈകൾ കക്ഷി, ഇടതുപാർട്ടികൾ എന്നിവ യു.പി.എ സഖ്യവുമായാണ് ഏറ്റുമുട്ടുന്നത്.