രഹസ്യ ചർച്ചയോ സൗഹൃദ സന്ദർശനമോ? ഡി.കെ. ശിവകുമാറിനെ അദാനി സന്ദർശിച്ചത് ചർച്ചയായി; ഇരട്ടത്താപ്പെന്ന് ബി.ജെ.പി
text_fieldsഡി.കെ. ശിവകുമാർ, ഗൗതം അദാനി
ബംഗളൂരു: രാഷ്ട്രീയ, വ്യവസായ മേഖലകളിൽ ഏറെ ചർച്ചകൾക്ക് വഴിതുറന്ന് ഗൗതം അദാനി-ഡി.കെ. ശിവകുമാർ കൂടിക്കാഴ്ച. ബംഗളൂരു വിമാനത്താവളത്തിലേക്ക് മടങ്ങുംവഴി ആർട്ട് ഓഫ് ലിവിങ് സന്ദർശിച്ച ശേഷം സദാശിവനഗറിലെ ഔദ്യോഗിക വസതിയിലെത്തിയാണ് പ്രമുഖ വ്യവസായി കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അദാനി ഗ്രൂപ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഡി.കെ. ശിവകുമാർ പ്രതികരിച്ചു. അവർ ഇവിടെ ധാരാളം തൊഴിലവസരങ്ങൾ നൽകുന്നുണ്ട്, അദ്ദേഹം എന്നെ കണ്ട് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരു നഗരത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയുള്ള നിർദിഷ്ട തുരങ്കപാത (ടണൽ റോഡ്) പദ്ധതിയിൽ ഏറ്റവും കുറഞ്ഞ ടെൻഡർ തുക രേഖപ്പെടുത്തിയത് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ആണ്. സംസ്ഥാന സർക്കാർ 17,698 കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത പദ്ധതിക്കായി അദാനി 22,267 കോടി രൂപയുടെ ലേലമാണ് സമർപ്പിച്ചത്. പദ്ധതിയുടെ കരാറിന് സർക്കാർ അന്തിമ തീരുമാനമെടുക്കാനിരിക്കെ അദാനി മുഖ്യമന്ത്രിയെ സന്ദർശിച്ചതാണ് ചർച്ചയായത്. ഏകദേശം ഒരു മണിക്കൂറോളം സന്ദർശനം നീണ്ടതായി മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, അദാനി ഗ്രൂപ് ചെയർമാനുമായുള്ള കൂടിക്കാഴ്ചയിലെ കോൺഗ്രസിന്റെ നിലപാടിൽ ഇരട്ടത്താപ്പ് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. അദാനിയെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുമതി നൽകിയിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ചോദിച്ചു. ഡൽഹിയിൽ അദാനിയെ എതിർക്കുന്ന കോൺഗ്രസ് കർണാടകയിൽ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണ്. കർണാടക സർക്കാർ അദാനിക്കായി ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണെന്നും അശോക ആരോപിച്ചു.
തുരങ്കപാത പദ്ധതി മൂലം തകരാൻ സാധ്യതയുള്ള ലാൽബാഗിലെയും മറ്റും മരങ്ങൾ വെച്ചുപ്പിടിക്കാൻ പരിസ്ഥിതിവാദിയായ രാഹുൽ ഗാന്ധി ബംഗളൂരുവിലേക്ക് വരണമെന്നും അശോക പരിഹസിച്ചു. തുരങ്കപാത പദ്ധതിയെ ബി.ജെ.പിയും പാർട്ടി എം.പി തേജസ്വി സൂര്യയും ഹൈകോടതിയിൽ അടക്കം ചോദ്യം ചെയ്ത് ശക്തമായി രംഗത്തുണ്ട്.


