Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഒറ്റ സീറ്റുള്ള...

‘ഒറ്റ സീറ്റുള്ള ബി.ജെ.പിയോട് തമിഴ്നാട്ടിൽ സർക്കാരുണ്ടാക്കാൻ ആവശ്യപ്പെട്ട് സമയം നൽകൂ...’ ഗവർണറെ പരിഹസിച്ച് നെറ്റിസൺസ്

text_fields
bookmark_border
TVK Vijay, Governor Rajendra Arlekar
cancel

ചെന്നൈ: തമിഴ്നാട്ടിൽ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകാത്തതിൽ പരിഹാസവുമായി നെറ്റിസൺസ്. ടി.വി​.കെക്ക് സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ പിന്തുണയില്ലെന്നും ഭൂരിപക്ഷം തെളിയിച്ചാൽ സർക്കാർ രൂപവത്കരിക്കാമെന്നും ഗവർണർ രാജേ​ന്ദ്ര ആർലേക്കർ അറിയിച്ചതോടെയാണ് പ്രതിഷേധം.

‘തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമേയുള്ളൂ. ഗവർണർ ബി.ജെ.പിയോട് സർക്കാർ രൂപവത്കരിക്കാൻ ആവശ്യപ്പെടുകയും 117 എം.എൽ.എമാരുടെ പിന്തുണ ലഭിക്കാൻ അടുത്ത അഞ്ചുവർഷ​ത്തേക്ക് സമയം നൽകുകയും വേണം’ എന്നായിരുന്നു എക്സ് ഉപയോക്താവായ മുത്തുകൃഷ്ണൻ ദണ്ഡപാണി കുറിച്ചത്.

ഗവർണറുടെ നിലപാടിന് പിന്നിൽ ബി.ജെ.പിയാണെന്ന ആരോപണവും നിരവധിപേർ ഉയർത്തിയിരുന്നു. ഇതോടെ ഗവർണറുടെ നിലപാടിൽ പാർട്ടിയുടെ ഇടപെടൽ നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു. സർക്കാർ രൂപീകരണം ജനാധിപത്യപരമായാണ് നടക്കുകയെന്നും അതിൽ പാർട്ടിക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ലെന്നും രാഷ്ട്രീയ പ്രചാരണമാണ് നടക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചിരുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടി.വി.കെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ഡി.എം.കെ സഖ്യംവിട്ട് കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ ആറ് സീറ്റുകൾ കൂടി വേണം.

അതിനാൽ, 118 അംഗങ്ങളുടെ പിന്തുണയുമായി വരാൻ ഗവർണർ നിർദേശിക്കുകയായിരുന്നു. പിന്തുണക്കുന്ന കക്ഷികളുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ടി.വി.കെ നേതാക്കളോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

Show Full Article
TAGS:TVK Vijay Rajendra Arlekar BJP governor Tamilnadu Government 
News Summary - Governor should ask BJP to form Tamilnadu government and give them time netizens troll
Next Story