ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി; മലയാളികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു, വിഡിയോ പുറത്ത്
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാർ പ്രവർത്തനം നിലച്ചു. മലയാളി സഞ്ചാരികൾ ഉൾപ്പെടെ മുന്നുറോളം വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. എൻ.ഡി.ആർ.എഫ് സംഘവും പൊലീസും സൈന്യവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് നീങ്ങുന്നത്. അത്കൊണ്ട് ഉയരത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ താഴെയിറക്കാനുള്ള നടപടികൾക്ക് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സഞ്ചാരികൾ കാബിനുകൾക്കുള്ളിൽ സുരക്ഷിതരാണെന്നും നിലവിൽ 140 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്.
സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും അടിയന്തരമായി ആളുകളെ പുറത്തെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഒമർ അബ്ദുല്ല അറിയിച്ചു. 'കേബിൾ കാറുകളിൽ കുടുങ്ങിയ സഞ്ചാരികൾ നിലവിൽ സുരക്ഷിതരാണ്. ഭയപ്പെടേണ്ട സാഹചര്യമില്ല, എല്ലാവരെയും വേഗത്തിൽ താഴെയെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്'– മുഖ്യമന്ത്രി വിശദീകരിച്ചു.


