ഇന്ത്യയിൽ വീടുകളുടെ വില കുതിച്ചുയരും; ദശലക്ഷങ്ങൾ വാടക വീടുകളിലേക്ക് തള്ളിയിടപ്പെടും -സർവെ
text_fieldsന്യൂഡൽഹി: സാമ്പത്തിക ശേഷിയുള്ളവരുടെ മാത്രം വാങ്ങൽ ശേഷിയെ ത്വരിതപ്പെടുത്തുന്നതുമൂലം ഇന്ത്യയിൽ വീടുകളുടെ വില പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയരുമെന്ന് പ്രോപ്പർട്ടി വിദഗ്ധരുടെ ഇടയിൽ റോയിട്ടേഴ്‌സ് നടത്തിയ സർവെയിൽ കണ്ടെത്തി. അതേസമയം, താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ ലഭ്യത കുറയുന്നതു മൂലം പലരും കൂടുതൽ ചെലവേറിയ വാടകയിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്നും സർവെ കണ്ടെത്തി.
നല്ല ശമ്പളമുള്ള ജോലികൾ ചുരുക്കം ചില നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നതും വേതനം സ്തംഭിക്കുന്നതും കാരണം നഗരപ്രദേശങ്ങളിലേക്ക് ജോലിക്കായി പോകുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾക്ക് സ്വന്തം വീടെന്ന സ്വപ്നവും അപ്രാപ്യമായിരിക്കുന്നു. ഇത് ഇത്തരക്കാരെ വാടകക്ക് വീട് തെരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നു.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ കഴിഞ്ഞ പാദത്തിൽ വളർച്ച കൈവരിച്ചെങ്കിലും, 140 കോടി ജനസംഖ്യയുടെ ഒരു ചെറിയ വിഭാഗം മാത്രം കൂടുതലായി നേട്ടങ്ങൾ പിടിച്ചെടുക്കുന്നുവെന്നും ഇത് വലിയൊരു വിഭാഗം തൊഴിലന്വേഷകരെ നിരാശരാക്കുന്നുവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ അസമത്വം ഭവന നിർമാണത്തിലേക്കും വ്യാപിക്കുന്നു. അവിടെ പ്രീമിയം ഡിമാൻഡുൾക്ക് പരിഗണന ലഭിക്കുന്നു. ഇന്ത്യ ഇപ്പോൾ ഏകദേശം താങ്ങാവുന്ന വിലയിലുള്ള ഒരു കോടിയോളം വീടുകളുടെ കമ്മി നേരിടുന്നു. ‘നൈറ്റ് ഫ്രാങ്കിന്റെ’ കണക്കനുസരിച്ച് 2030 ആകുമ്പോഴേക്കും ഇത് മൂന്നിരട്ടിയാകും.
ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 12 വരെയാണ് സർവേ നടന്നത്. പ്രധാനമായും നഗരങ്ങളിലെ ഭവന വിലകളെയാണ് സർവെ പരിഗണിച്ചത്. നഗര കേന്ദ്രങ്ങളിൽ വീടുകൾ വാങ്ങാൻ കഴിയാത്ത ഉപഭോക്താക്കൾ ഉപജീവനമാർഗത്തിനോ കുടുംബ ആവശ്യങ്ങൾക്കോ വേണ്ടി നഗര കേന്ദ്രത്തിനടുത്ത് താമസിക്കുന്നതിനായി വാടക വീടുകളിലേക്ക് കൂടുതലായി തിരിയുന്നുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. വരും വർഷത്തിൽ ശരാശരി നഗര വാടക 5ശതമാനം മുതൽ 8 ശതമാനം വരെ ഉയരുമെന്നും ഇത് ഉപഭോക്തൃ പണപ്പെരുപ്പത്തെ മറികടക്കുമെന്നും ശരാശരി പ്രവചനങ്ങൾ കാണിക്കുന്നു.
ധനനയത്തിലെ ഇളവുകൾ കാര്യമായ ഗുണം ചെയ്തിട്ടില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം പ്രധാന പലിശ നിരക്ക് 100 ബേസിസ് പോയിന്റ് കുറച്ച് 5.50ശതമാനം ആക്കി, എന്നാൽ അത് താങ്ങാനാവുന്ന വില മെച്ചപ്പെടുത്താൻ സാധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
സമീപകാല നിരക്ക് കുറയ്ക്കലുകൾ മോർട്ട്ഗേജ് പേയ്‌മെന്റുകൾ നേരിയ തോതിൽ ലഘൂകരിച്ചേക്കാം. എന്നാൽ, ദേശീയ തലസ്ഥാന മേഖല, ബെംഗളൂരു പോലുള്ള വിപണികളിൽ കുത്തനെയുള്ള വർധനവോടെ വീടുകളുടെ വില ദേശീയതലത്തിൽ 7ശതമാനം മുതൽ 8ശതമാനം വരെ ഉയരുകയാണ്. ഈ മാറ്റത്തിന് ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാവുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം മാത്രമേ പ്രോപ്പർട്ടി വിപണിയിൽ സജീവമായി ഏർപ്പെട്ടിട്ടുള്ളൂവെന്ന് ‘ലിയാസസ് ഫോറസി’ലെ പങ്കജ് കപൂർ പറഞ്ഞു. ‘ഭൂവുടമസ്ഥതയിൽ നിന്നാണ് ക്രോണിക് മുതലാളിത്തം ആരംഭിക്കുന്നത്. അപ്പോൾ സമ്പന്നർ ഭൂമി നിയന്ത്രിക്കുന്ന നഗരങ്ങൾക്ക് എങ്ങനെ താങ്ങാനാവുന്ന വിലയിൽ വീടുകൾ സൃഷ്ടിക്കാൻ കഴിയും? അതുകൊണ്ടാണ് ഭവനം നിങ്ങൾക്ക് തെരഞ്ഞെടുപ്പുകൾ നൽകാത്തതെന്നും പകരം അത് നിങ്ങൾക്ക് നിരാശാജനകമായ ഓപ്ഷനുകൾ നൽകുന്നുവെന്നും’ പങ്കജ് വ്യക്തമാക്കി.