ബി.ജെ.പി നേതാവിന്റെ പി.എ വെടിയേറ്റു മരിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ വൻ സംഘർഷം; നൂറുകണക്കിന് ആളുകൾ അറസ്റ്റിൽ
text_fieldsകൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് കനത്ത രാഷ്ട്രീയ സംഘർഷം . മുതിർന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റും പ്രധാന സഹായിയുമായ ചന്ദ്രനാഥ് രഥ് വെടിയേറ്റു മരിച്ചതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് 48 മണിക്കൂറിനകം നടന്ന ഈ കൊലപാതകത്തെത്തുടർന്ന് ബംഗാളിലെ വിവിധ ജില്ലകളിൽ വൻതോതിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 200 ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഘർഷം അടിച്ചമർത്താൻ പൊലീസ് 433 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി സിദ്ധ് നാഥ് ഗുപ്ത പറഞ്ഞു.
ആയിരത്തിലധികം ആളുകളെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. കൽക്കത്തയിൽ തങ്ങളുടെ പാർട്ടി ഓഫീസിന് തീയിട്ടതായും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയതായും ടി.എം.സി പ്രവർത്തകർ ആരോപിച്ചു. എന്നാൽ ബി.ജെ.പി ആരോപണങ്ങൾ നിഷേധിച്ചു.
ബുധനാഴ്ച രാത്രിയാണ് 41 കാരനായ ചന്ദ്രനാഥ് രഥ് സഞ്ചരിച്ച സ്കോർപിയോ വാഹനം തടഞ്ഞുനിർത്തി നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം വെടിയുതിർത്തത്. വാഹനം തടഞ്ഞ അക്രമികൾ ചന്ദ്രനാഥിന് നേരെ അടുത്തേക്ക് വന്ന് വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറിലും വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ഡ്രൈവർ ഗുരുതരാവസ്ഥയിലാണ്.
വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചാണ് അക്രമികൾ എത്തിയതെന്നും ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. മമതാ ബാനർജിയെ പരാജയപ്പെടുത്തിയ ഭവാനിപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയതിനാണ് ചന്ദ്രനാഥിനെ കൊലപ്പെടുത്തിയതെന്നും, ഇത് തൃണമൂൽ കോൺഗ്രസ് ആസൂത്രണം ചെയ്ത രാഷ്ട്രീയ കൊലപാതകമാണെന്നും സുവേന്ദു അധികാരി ആരോപിച്ചു.
കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. തങ്ങളുടെ മൂന്ന് പാർട്ടി പ്രവർത്തകർ ബി.ജെ.പി അക്രമങ്ങളാൽ കൊല്ലപ്പെട്ടതായും സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


