പ്രമുഖ കോളമിസ്റ്റ് ഹുംറ ഖുറൈശി നിര്യാതയായി
text_fieldsന്യൂഡൽഹി: പ്രമുഖ കോളമിസ്റ്റും എഴുത്തുകാരിയുമായ ഹുംറ ഖുറൈശി (69) നിര്യാതയായി. നിരവധി ദേശീയ മാധ്യമങ്ങളിൽ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ പംക്തികൾ കൈകാര്യംചെയ്തിരുന്ന അവർ ഇംഗ്ലീഷ് ആനുകാലികങ്ങളിലെ ശ്രദ്ധേയയായ ഗ്രന്ഥനിരൂപകയുമായിരുന്നു.
പ്രമുഖ മാധ്യമപ്രവർത്തകൻ ഖുശ് വന്ത് സിങ്ങുമായി വളരെ അടുത്ത ബന്ധം പുലർത്തിയ അവർ അദ്ദേഹവുമായി ചേർന്ന് ‘അൾട്ടിമേറ്റ് ഖുശ് വന്ത്’ അടക്കം കൃതികളെഴുതിയിട്ടുണ്ട്. കശ്മീരുമായി ബന്ധപ്പെട്ട മൂന്നു കൃതികളും നിരവധി ലേഖനങ്ങളും എഴുതിയ അവർ ഗ്രന്ഥരചനയിൽനിന്നുള്ള വരുമാനം താഴ്വരയിലെ അനാഥർക്കായി മാറ്റിവെച്ചു. ഹിന്ദുസ്ഥാൻ ടൈംസ്, ദ ട്രിബ്യൂൺ, ദ് വീക്, തെഹൽക എന്നിവയിൽ പതിവായി എഴുതിയിരുന്നു. ‘മാധ്യമ’ത്തിൽ പതിറ്റാണ്ടിലേറെയായി ‘നേരക്കുറികൾ’ പംക്തി കൈകാര്യംചെയ്തുവരുന്നു.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശിയായിരുന്നു ഭർത്താവ്. പിന്നീട് വിവാഹമോചനം നേടി. പ്രശസ്ത ഫോട്ടോ േജണലിസ്റ്റ് മുസ്തഫ ഖുറൈശി, സാറ എന്നിവരാണ് മക്കൾ. മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തിന് ഗുഡ്ഗാവിലെ അൻജുമൻ ബാഗിയയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.