ജൂനിയർ വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി: ഐ.ഐ.എം നാഗ്പൂരിൽ പരീക്ഷ ബഹിഷ്കരിച്ച് സീനിയർ വിദ്യാർഥികൾ
text_fieldsനാഗ്പൂർ: മുൻകൂർ അനുമതിയില്ലാതെ രാത്രി കാമ്പസിൽ നിന്ന് പുറത്തുപോയെന്ന് ആരോപിച്ച് ഫസ്റ്റ് ഇയർ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടിയെടുത്തതിൽ പ്രതിഷേധിച്ച് സീനിയർ വിദ്യാർഥികൾ അർധ വാർഷിക പരീക്ഷ ബഹഷ്കരിച്ചു. നാഗ്പൂർ ഐ.ഐ.എമ്മിലാണ് അത്യപൂർവ പ്രതിഷേധം.
60 ഓളം എം.ബി.എ അവസാന വർഷ വിദ്യാർഥികളാണ് പരീക്ഷ ബഹിഷ്കരിച്ചത്. ഫെബ്രുവരി 21ന് രാത്രി അത്താഴത്തിനായി ക്യാമ്പസിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർഥികളെയാണ് അധികൃതർ അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയത്. 75 ഓളം വിദ്യാർഥികളായിരുന്നു അത്താഴത്തിനായി പുറത്തിറങ്ങിയത്.
ഒന്നാം വർഷ വിദ്യാർത്ഥികളും സീനിയർ വിദ്യാർഥികളും സംഘത്തിൽ ഉണ്ടായിരുന്നു. വൈകി തിരിച്ചെത്തുമെന്ന് അധികാരികളെ അറിയിച്ചിരുന്നുവെങ്കിലും തിരിച്ചെത്തിയപ്പോൾ ഗേറ്റിൽ തടയുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇവരിൽ ഒന്നാം വർഷ വിദ്യാർഥികളായ പലർക്കും മിഡ്‌ടേം പരീക്ഷകളിൽനിന്ന് വിലക്കിയതായി ഇമെയിൽ ലഭിച്ചതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
മുതിർന്ന വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ പറത്തുപോയതെന്നാണ് വിവരം. ഇതിന്‍റെ പേരിൽ കാമ്പസ് അധികൃതർ പെൺകുട്ടികളുടെ മാതാപിതാക്കളെ വിളിച്ച് വളരെ മോശമായ രീതിയിൽ സംസാരിച്ചതായും വിദ്യാർഥികൾ ആരോപിച്ചു.
"ഞങ്ങൾ ഇപ്പോൾ കുട്ടികളല്ല; ഒരു പ്രൊഫഷണൽ കോഴ്‌സിന്റെ വിദ്യാർഥികളാണ്. ഇങ്ങനെയല്ല ഞങ്ങളോട് പെരുമാറേണ്ടത്. ചിലപ്പോൾ രാത്രി വൈകിയാണ് ക്ലാസ് അവസാനിക്കുക. അതിന് ശേഷം തങ്ങൽ പുറത്തു പോവാറുണ്ടെന്നും മറ്റൊരു വിദ്യാർഥി പറഞ്ഞു.


