ദേശീയഗാനം ആലപിക്കുേമ്പാൾ എഴുന്നേറ്റ് നിൽക്കാത്തത് കുറ്റമല്ല –ഹൈകോടതി
text_fieldsശ്രീനഗർ: ദേശീയ ഗാനം ആലപിക്കുേമ്പാൾ എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമല്ലെന്ന് നിർണായക വിധിയിൽ ജമ്മു-കശ്മീർ ഹൈകോടതി.
ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആർ റദ്ദാക്കിയാണ് കോടതി വിധി. 2018 സെപ്റ്റംബറിൽ കോളജിൽ സംഘടിപ്പിച്ച 'മിന്നലാക്രമണ' വാർഷികച്ചടങ്ങിൽ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു ഭട്ടിനെതിരായ പരാതി. വിദ്യാർഥികളാണ് കോളജ് അധികൃതർക്ക് പരാതി നൽകിയത്. അധികൃതർ ഇത് പൊലീസിന് കൈമാറുകയായിരുന്നു.
ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കിൽ ദേശീയഗാനം ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താൽ മാത്രമെ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു.
ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് അടിസ്ഥാന കടമ നിറവേറ്റുന്നതിലെ വീഴ്ചയായി മാത്രമെ കാണാനാവൂ.
അത് കുറ്റമാകില്ല. ഗാനാലാപനം തടയുന്ന പ്രവൃത്തികൾ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി എഫ്.ഐ.ആർ പരിശോധനയിൽ ബോധ്യം വന്നിട്ടില്ലെന്നും കോടതി അറിയിച്ചു.