Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോൺ ബാർനെറ്റ്:...

ജോൺ ബാർനെറ്റ്: ബോയിങ്ങിന്റെ സുരക്ഷാ പ്രശ്നം വർഷം മുമ്പേ ചൂണ്ടിക്കാട്ടിയ ജീവനക്കാരൻ; പിന്നാലെ ദുരൂഹ മരണം

text_fields
bookmark_border
ജോൺ ബാർനെറ്റ്: ബോയിങ്ങിന്റെ സുരക്ഷാ പ്രശ്നം വർഷം മുമ്പേ ചൂണ്ടിക്കാട്ടിയ ജീവനക്കാരൻ; പിന്നാലെ ദുരൂഹ മരണം
cancel

300റോളം പേരുടെ ജീവനപഹരിച്ച വിനാശകരമായ ബോയിങ് വിമാനാപകടം പല ദിശകളിലേക്ക് ചൂണ്ടുവിരൽ ഉയർത്തുന്നുവെങ്കിലും അതിന്റെ സുരക്ഷാ സംവിധാനങ്ങളുടെ അപാകതകളാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. ഇതിന് ബലം പകരുന്നതാണ് മുൻ ബോയിങ് ജീവനക്കാരനായ ജോൺ ബാർനെറ്റിന്റെ ഗൗരവമേറിയ നിരീക്ഷണങ്ങൾ. ‘ബോയിങ്’ കമ്പനിയുടെ ഉൽപാദന നിലവാരത്തെക്കുറിച്ച് ഒരു വർഷം മുമ്പ് തന്റെ കണ്ടത്തലുകളും ആശങ്കകളും ഉന്നയിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ യു.എസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി.

2024 മാർച്ച് 9 നാണ് ജോൺ ബാർനെറ്റിന്റെ മൃതദേഹം ഒരു പിക്കപ്പ് ​ട്രക്കിൽ കാണപ്പെട്ടത്. 2017 മാർച്ചിൽ വിരമിക്കുന്നതുവരെ 32 വർഷം അദ്ദേഹം യു.എസ് വിമാന ഭീമനായ ‘787 ഡ്രീംലൈനറി’നുവേണ്ടി ജോലി ചെയ്തു. 2010 മുതൽ സൗത് കരോലിനയിലെ നോർത്ത് ചാൾസ്റ്റണിലുള്ള ബോയിങ്ങിന്റെ ഫാക്ടറിയിൽ ക്വാളിറ്റി മാനേജരായിരുന്നു ജോൺ ബാർനെറ്റ്. ലോകമെമ്പാടുമുള്ള ദീർഘദൂര റൂട്ടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അത്യാധുനിക വിമാനമായ 787 ഡ്രീംലൈനറിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് പ്ലാന്റുകളിൽ ഒന്നാണ് നോർത്ത് ചാൾസ്റ്റണിലേത്.

മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കമ്പനിക്കെതിരായ ഒരു വിസിൽബ്ലോവിങ് കേസിൽ അദ്ദേഹം തെളിവ് നൽകുകയുണ്ടായി. 62 കാരൻ സ്വയം ഏൽപ്പിച്ച മുറിവ് മൂലമാണ് മരിച്ചതെന്നും പൊലീസ് അന്വേഷണം നടത്തിവരികയാണെന്നുമായിരുന്നു അന്ന് പുറത്തുവന്നത്. എന്നാൽ, വ്യക്തമായ കാരണം ദുരൂഹമായി തുടരുന്നു.

വ്യോമ ഗതാഗതം ആരംഭിച്ച ആദ്യകാലത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും വിമാനം എയർലൈനുകൾക്ക് പ്രിയപ്പെട്ടതായി. ഇന്ധനക്ഷമതയും വലിയ ബോഡിയുമുള്ള ദീർഘദൂര വിമാനങ്ങൾക്കായുള്ള ആവശ്യം യു.എസ് കമ്പനിയുടെ കാറ്റലോഗിലെ അഭിമാനമായും കൂടാതെ കമ്പനിക്ക് ലാഭം പ്രവഹിക്കുന്ന ഉറവിടവുമാക്കി ഡ്രീംലൈനിനെ മാറ്റി.

എന്നാൽ, ജേൺ ബാർനെറ്റിന്റെ അഭിപ്രായത്തിൽ അതിനകത്ത് പല പ്രശ്നങ്ങളുമുണ്ടായിരുന്നു. പുതിയ വിമാനങ്ങൾ കൂടുതലായി ഉൽ‌പാദിപ്പിക്കാനായുള്ള വ്യഗ്രത അതിന്റെ ഭാഗങ്ങൾ കൂട്ടി​യോജിപ്പിക്കൽ പ്രക്രിയയെ വേഗത്തിലാക്കുകയും കമ്പനി സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കമ്പനി ഇത് നിഷേധിക്കുകയും ‘സുരക്ഷ, ഗുണനിലവാരം, സമഗ്രത’ എന്നിവയാണ് ബോയിങ്ങിന്റെ മൂല്യങ്ങളുടെ കാതൽ എന്ന് തറപ്പിച്ചുപറയുകയും ചെയ്തു.

2016ൽ യാത്രക്കാർക്കുള്ള അടിയന്തര ഓക്സിജൻ സംവിധാനങ്ങളിലെ പ്രശ്നങ്ങൾ തന്റെ പരിശോധനയിൽ കണ്ടെത്തിയതായി ബാർനെറ്റ് ബി.ബി.സിയോട് മരണത്തിനു മുമ്പ് പങ്കുവെക്കുകയുണ്ടായി. എന്തെങ്കിലും കാരണത്താൽ ഉയരത്തിൽവെച്ച് ക്യാബിൻ പ്രഷറൈസേഷൻ പരാജയപ്പെട്ടാൽ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ നിലനിർത്താൻ ഇവ അനിവാര്യമാണ്. സീലിങ്ങിൽ നിന്ന് താഴേക്ക് വീഴാൻ മട്ടിലുള്ളവയാണ് ശ്വസന മാസ്കുകൾ. തുടർന്ന് ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ഓക്സിജൻ ഇവയിലൂടെ വിതരണം ചെയ്യും. അത്തരം സംവിധാനങ്ങൾ ഇല്ലെങ്കിൽ ഒരു വിമാനത്തിലെ യാത്രക്കാർ വേഗത്തിൽ ബോധരഹിതരാവും. 35,000 അടി ഉയരത്തിൽ ഒരു മിനിറ്റിനുള്ളിൽ ഇതു സംഭവിക്കും. 40,000 അടി ഉയരത്തിൽ 20 സെക്കൻഡിനുള്ളിലും. അത് തലച്ചോറിന് ആഘാതമുണ്ടാവുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യും.

പെട്ടെന്നുള്ള ഡീകംപ്രഷൻ സംഭവങ്ങൾ അപൂർവമാണെങ്കിലും ഇവ സംഭവിക്കാറുണ്ട്. 2018 ഏപ്രിലിൽ കേടായ എൻജിനിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇടിച്ചതിനെത്തുടർന്ന് സൗത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന്റെ ഒരു ജനൽ പൊട്ടിത്തെറിച്ചു. ജനലിരികിൽ ഇരുന്ന യാത്രക്കാരന് ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. എന്നാൽ, മറ്റുള്ളവർക്ക് അടിയന്തര ഓക്സിജൻ സപ്ലൈസ് വലിച്ചെടുക്കാൻ കഴിഞ്ഞതിനാൽ അപായത്തിൽനിന്ന് രക്ഷപ്പെട്ടു.

ഒരിക്കൽ, ബോയിങ് വിമാനത്തിലെ ചെറിയ കേടുപാടുകൾ സംഭവിച്ച സംവിധാനങ്ങൾ ഡീകമീഷൻ ചെയ്യവെ ചില ഓക്സിജൻ ബോട്ടിലുകൾ ഉദ്ദേശിച്ച സമയത്ത് ഡിസ്ചാർജ് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതായി ബാർനെറ്റ് പറഞ്ഞു. ബോയിങ്ങിന്റെ സ്വന്തം ഗവേഷണ വികസന യൂനിറ്റിൽ പരിശോധനക്ക് അവയെ അദ്ദേഹം വിധേയമാക്കി. 300 എണ്ണം പരിശോധിച്ചതിൽ 75 എണ്ണം വിമാനത്തിൽ ശരിയായിട്ടല്ലായിരുന്നു വിന്യസിച്ചിരുന്നതെന്ന് മനസ്സിലായി. കൂടുതൽ പരിശോധിക്കാനുള്ള തന്റെ ശ്രമങ്ങൾ ബോയിങ് മാനേജർമാർ തടഞ്ഞുവെന്ന് ബാർനെറ്റ് പറഞ്ഞു. ആ പ്രശ്നം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് 2017ൽ അദ്ദേഹം യു.എസ് റെഗുലേറ്ററായ എഫ്.എ.എയോട് അദ്ദേഹം പരാതിപ്പെട്ടു. എന്നാൽ, ആരോപണം തെളിയിക്കാൻ കഴിയില്ലെന്നായിരുന്നു എഫ്.എ.എയുടെ പ്രതികരണം.


ബാർനെറ്റിന്റെ വാദങ്ങൾ ബോയിങ് തള്ളിക്കളഞ്ഞു. 2017ൽ വിതരണക്കാരനിൽ നിന്ന് ലഭിച്ച ഓക്സിജൻ ബോട്ടിലുകളിൽ ചിലതിൽ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞെങ്കിലും അവ നീക്കിയെന്നും അവകാശപ്പെട്ടു. തങ്ങളുടെ വിമാനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ പാസഞ്ചർ ഓക്സിജൻ സംവിധാനവും ഡെലിവറിക്ക് മുമ്പ് പലതവണ പരിശോധിച്ച് അത് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

സൗത് കരോലിന പ്ലാന്റുമായി ബന്ധപ്പെട്ട് ബോയിങ്ങിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ഇതു മാത്രമായിരുന്നില്ല. കൂട്ടിയോജിപ്പിക്കൽ പ്രക്രിയയിലൂടെ വിമാന ഭാഗങ്ങൾ ട്രാക്ക് ചെയ്യാൻ സ്വന്തം നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ബോയിങ് പരാജയപ്പെട്ടുവെന്നും ബാർനെറ്റ് പുറത്തുവിട്ടു.

അധിക സമ്മർദ്ദത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ വിമാനത്തിൽ അനുയോജ്യമല്ലാത്തതും നിലവാരമില്ലാത്തതുമായ ഭാഗങ്ങൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു മുതിർന്ന മാനേജരുടെ അറിവോടെ സമയം ലാഭിക്കുന്നതിനാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 2017ന്റെ തുടക്കത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നടത്തിയ അവലോകനം ബാർനെറ്റിന്റെ ആശങ്കകൾ ശരിവച്ചു. 53 ഭാഗങ്ങളുടെ സ്ഥാനം അജ്ഞാതമാണെന്നും പരിഹാര നടപടി സ്വീകരിക്കണമെന്നും ബോയിങ്ങിനോട് അവർ നിർദേശിച്ചു. എന്നാൽ, പൂർത്തിയായ വിമാനങ്ങളിൽ അനുരൂപമല്ലാത്ത ഭാഗങ്ങൾ നിർമിക്കാനുള്ള സാധ്യതയെക്കുറിച്ച് അവർ വിശദീകരണം നൽകിയില്ല. മറിച്ച് അത് സംഭവിക്കാൻ സാധ്യതയില്ലെന്ന്പ്ലാന്റിന്റെ അധികൃതർ വാദിച്ചു.

ഇതെത്തുടർന്ന് തന്നെ അപമാനിക്കുകയും ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ കാരണം തന്റെ തൊഴിലിനെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ബാർനെറ്റ് ബോയിങ്ങിനെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിച്ചു. ഇത് അദ്ദേഹത്തിന്റെ നിർബന്ധിത വിരമിക്കലിലേക്ക് നയിച്ചു. വിരമിക്കൽ അദ്ദേഹം ദീർഘകാലമായി പദ്ധതിയിട്ടതാണെന്നും അത് സ്വമേധയാ ചെയ്തു എന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. ബാർനെറ്റിന് താൻ ആഗ്രഹിക്കുന്ന ഏത് തൊഴിലിലും തുടരാനുള്ള കഴിവിനെ ഒരു തരത്തിലും പ്രതികൂലമായി ബോയിങ് തടസ്സപ്പെടുത്തിയിട്ടില്ല എന്നും അവർ പറഞ്ഞു.

തങ്ങളുടെ ജീവനക്കാർക്ക് ആശങ്കകളും പരാതികളും ഉന്നയിക്കുന്നതിന് നിരവധി മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവരെ സംരക്ഷിക്കുന്നതിനും അവരുടെ ശ്രദ്ധ ആകർഷിക്കുന്ന പ്രശ്നങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കർശനമായ പ്രക്രിയകൾ നിലവിലുണ്ടെന്നും കമ്പനി വാദിച്ചു.


ബോയിങ്ങിന്റെ നിർമാണ പ്രക്രിയകളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച ഒരേയൊരു ജീവനക്കാരൻ ബാർനെറ്റ് മാത്രമായിരുന്നില്ല. 2019ൽ എത്യോപ്യൻ എയർലൈൻസിന്റെ 737 അപകടത്തെത്തുടർന്ന് അന്നുണ്ടായിരുന്നതോ മുൻകാല ജീവനക്കാരോ ആയിരുന്നവർ എഫ്.എ.എ ഹോട്ട്‌ലൈനിൽ അതുമായി ബന്ധപ്പെട്ട് സാധ്യതയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മാനേജർമാർ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നില്ലയെന്നും ഷെഡ്യൂൾ ചെയ്യുന്നതിൽ മാത്രമാണ് അവരുടെ താൽപര്യമെന്നതുമാണ് താൻ എടുത്തുകാണിച്ച ആശങ്കകളെന്ന് ബാർനെറ്റ് അവകാശപ്പെടുന്നു. ഉൽപാദന നിലവാരം ഉയർത്താൻ പലപ്പോഴും സമ്മർദ്ദങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ബി.ബി.സിയുമായി പങ്കുവെക്കുകയുണ്ടായി.

ഇദ്ദേഹത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്നവയായിരുന്നു കമ്പനിയുടെ മുൻ എൻജിനീയറായ ആദം ഡിക്സന്റെ വാക്കുകൾ. ‘ഉൽപാദന പ്രക്രിയകളുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ എന്റെ ടീം ഫാക്ടറിയുമായി നിരന്തരം പോരാടി. ഞങ്ങളുടെ മുതിർന്ന മാനേജർമാർ ഒരു സഹായവും ചെയ്തില്ല. അതിവേഗതയിൽ ദീർഘകാലം ജോലി ചെയ്യേണ്ടി വരുന്നതിനാൽ തൊഴിലാളികൾ ക്ഷീണിതരാകുന്നുവെന്നതടക്കം കമ്പനി ഗൗനിച്ചില്ല. ഷെഡ്യൂൾ സമ്മർദം മറികടക്കാൻ ജീവനക്കാർ മനഃപൂർവ്വമോ ബോധപൂർവമല്ലാതെയോ സ്ഥാപിത പ്രക്രിയകളെ മറികടക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കപ്പെട്ടു. ഇത് ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചു’വെന്നും അദ്ദേഹം പറഞ്ഞു.

നിർമാണത്തിൽ താൻ സഹായം നൽകിയ വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ബാർനെറ്റിന് അതിയായ ആശങ്കയുണ്ടായിരുന്നു. ‘എന്റെ വർഷങ്ങളുടെ അനുഭവവും വിമാന അപകടങ്ങളുടെ മുൻകാല ചരിത്രവും അടിസ്ഥാനമാക്കി, 787നിൽ ഒരു വലിയ അപകടം സംഭവിക്കുന്നെങ്കിൽ അതിന്റെ സമയത്തി​ന്റെ കാര്യത്തിൽ മാത്രമേ വ്യത്യാസമുണ്ടായിരിക്കൂ എന്ന് ഞാൻ കരുതുന്നു. എന്റെ കണ്ടെത്തൽ തെറ്റായിരിക്കണേ എന്നാണ് പ്രാർഥന’യെന്നും ബാർനെറ്റ് അവസാനമായി പറയുകയുണ്ടായി.

ബാർനെറ്റിന്റെ ആ വാക്കുകൾ കടുത്ത യാഥാർഥ്യമായി ഭവിച്ചപ്പോൾ അദ്ദേഹം ഈ ലോകം വിട്ട് മുമ്പേ പോയിക്കഴിഞ്ഞിരിക്കുന്നു.

Show Full Article
TAGS:boeing787 John Barnett Ahmedabad Plane Crash safety concerns Whistleblower Latest News 
News Summary - John Barnett: Boeing employee who warned of safety issues; mysterious death follows
Next Story