കെജ്രിവാൾ വീണ്ടും ജയിലിൽ
text_fieldsജയിലിലേക്ക് മടങ്ങുന്നതിനുമുമ്പ് രാജ്ഘട്ടിൽ പുഷ്പാർച്ചന
നടത്തുന്ന കെജ്രിവാൾ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ മടങ്ങിയെത്തി. ഞായറാഴ്ച രാജ്ഘട്ടും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും സന്ദർശിച്ച കെജ്രിവാൾ പാർട്ടി ആസ്ഥാനത്തെത്തി പ്രവർത്തകരെ കണ്ടതിനുശേഷം വൈകീട്ട് 4.50നാണ് ജയിലിൽ തിരികെയെത്തിയത്.
ഏതെങ്കിലും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് തന്നെ ജയിലിൽ അടച്ചതെന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് കെജ്രിവാൾ പറഞ്ഞു. അവര്‍ 500 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും ഒരു പൈസപോലും കണ്ടെടുത്തിട്ടില്ല.
എന്നു തിരിച്ചുവരുമെന്നോ അവർ എന്തു ചെയ്യുമെന്നോ തനിക്കറിയില്ല. അവർക്ക് വേണ്ടത് ചെയ്യട്ടെ. 21 ദിവസത്തിൽ ഒരു നിമിഷം പോലും പാഴാക്കിയിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി പോയി. പാർട്ടിയല്ല രാജ്യമാണ് പ്രധാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.