ഗുജറാത്തിൽ ആദ്യമായി ഹാരപ്പൻ വാസമേഖല കണ്ടെത്തി ‘കേരള’ സംഘം
text_fieldsകച്ചിലെ ലഖ്പതിൽ കേരള സർവകലാശാല സംഘം ഹാരപ്പൻ വാസമേഖല കണ്ടെത്തിയ പ്രദേശം
തിരുവനന്തപുരം: ഗുജറാത്തിൽ ആദ്യമായി ഹാരപ്പൻ വാസമേഖല കണ്ടെത്തി. കേരള സർവകലാശാലയിലെ പുരാവസ്തു ശാസ്ത്ര വിഭാഗം ഗുജറാത്തിലെ കച്ച് ജില്ലയിലെ ലഖ്പത് താലൂക്കിൽ നടത്തിയ ഉദ്ഖനനത്തിലാണ് 5300 വർഷം (ബി.സി 3300) പഴക്കമുള്ള പ്രാരംഭ ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയത്. ഗുജറാത്തിൽ നിരവധി പ്രാരംഭ ഹാരപ്പൻ ശവസംസ്കാര സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അവയുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങൾ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിരുന്നില്ല.
ഗുജറാത്തിലെ പ്രഭാസ് പാട്ടൻ, ദാത്രാണ, ജനാൻ എന്നിവിടങ്ങളിൽ മാത്രം മുമ്പ് കണ്ടെത്തിയ ‘പ്രീ-പ്രഭാസ്’ എന്നു പേരിട്ടിട്ടുള്ള അപൂർവമായ മൺപാത്ര ശേഖരവും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രത്യേക രൂപവും ഘടനയുമുള്ള ഈ പാത്രങ്ങൾ പ്രാരംഭ ഹാരപ്പൻ (Early Harappan) കാലഘട്ടത്തിലെ ജനങ്ങളുടെ പ്രാദേശിക ചെമ്പു-ശിലായുഗ സമൂഹങ്ങളുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നവയാണ്.
താമസസ്ഥലത്തിനുള്ളിൽ അടക്കം ചെയ്തിരുന്ന മനുഷ്യശരീരത്തോടൊപ്പം പ്രീ-പ്രഭാസ് ശൈലിയിലുള്ള മൺപാത്രങ്ങളും മുത്തുകളും കണ്ടെത്തിയെങ്കിലും അസ്ഥികൾ പലതും കാലപ്പഴക്കത്താൽ തകർന്ന നിലയിലായിരുന്നു. പ്രീ-പ്രഭാസ് പാത്രങ്ങൾ കണ്ടെത്തിയ ഏക ശവസംസ്കാരമാണിത്. മറ്റ് മൺപാത്രങ്ങളിൽ വലിയൊരു പങ്ക് ജുനഖട്ടിയ ശ്മശാനത്തിൽ നിന്ന് മുമ്പ് ലഭിച്ച സിന്ധ് ശൈലിയിലുള്ള പ്രാരംഭ ഹാരപ്പൻ പാത്രങ്ങളുമായി സാമ്യമുള്ളവയാണ്.
കാർണീലിയൻ, അഗേറ്റ്, ആമസോണൈറ്റ്, സ്റ്റിയാറ്റൈറ്റ് തുടങ്ങിയ അർധമൂല്യക്കല്ലുകളിൽ നിർമിച്ച മുത്തുകൾ, ശംഖിലുള്ള മുത്തുകൾ, വളകൾ, ചെമ്പ് വസ്തുക്കൾ, ചുട്ട കളിമൺ വസ്തുക്കൾ, അരകല്ലുകൾ, മറ്റ് കല്ലായുധങ്ങൾ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. റോഹ്രി ചെർട്ട് (പ്രത്യേക തരം ശില) കൊണ്ട് നിർമിച്ച ഉപകരണങ്ങളുടെ സാന്നിധ്യം ഈ പ്രദേശത്തിന്റെ സിന്ധ് മേഖലയുമായുള്ള ബന്ധം തെളിയിക്കുന്നു. ഇവിടെ നിന്ന് ലഭിച്ച പശു, ആട്, എരുമ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ അസ്ഥികൾ, മത്സ്യ അസ്ഥികൾ, ശംഖുകളുടെ ഭാഗങ്ങൾ എന്നിവ ഇവരുടെ ആഹാര ജീവിതശൈലികളിലേക്ക് വെളിച്ചം വീശുന്നു.
പഴയ സസ്യങ്ങളുടെ ഉപയോഗത്തെ പഠിക്കാൻ വേണ്ടിയുള്ള ഗവേഷണ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കേരള സർവകലാശാലയുടെ പുരാവസ്തു വിഭാഗത്തിലെ അസി. പ്രഫസർമാരായ ഡോ. അഭയൻ ജി.എസ്, ഡോ. രാജേഷ് എസ്.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്ഖനനം.