വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് എളുപ്പമാക്കാൻ എൽ.ഐ.സി
text_fieldsന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് എളുപ്പമാക്കാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി). കൊല്ലപ്പെട്ടവർക്കുള്ള ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയയിൽ ഇളവ് വരുത്തിയതായും പ്രക്രിയ വേഗത്തിലാക്കിയതായും എൽ.ഐ.സി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് എളുപ്പമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഇരകൾക്കുള്ള ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
'എൽ.ഐ.സി പോളിസികളുടെ അവകാശികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി എൽ.ഐ.സി നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റുകൾക്ക് പകരമായി, വിമാനാപകടം മൂലമുള്ള പോളിസി ഉടമയുടെ മരണത്തിന്റെ സർക്കാർ രേഖകളിലുള്ള ഏതെങ്കിലും തെളിവോ കേന്ദ്ര/സംസ്ഥാന സർക്കാർ/എയർലൈൻ അധികാരികൾ നൽകിയ ഏതെങ്കിലും നഷ്ടപരിഹാരമോ മരണത്തിന്റെ തെളിവായി സ്വീകരിക്കും.' ഇൻഷുറൻസ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സഹായത്തിനായി കുടുംബങ്ങൾക്ക് അടുത്തുള്ള എൽ.ഐ.സി ഓഫീസിലേക്ക് പോകാം അല്ലെങ്കിൽ 022-68276827 എന്ന നമ്പറിൽ എൽ.ഐ.സിയെ ബന്ധപ്പെടാം. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഉപഭോക്താക്കളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും വേഗത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികളുടെ ഈ നടപടികൾ വലിയ ദുരന്തത്തിനിരയായ നിരവധി പേരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ലഭിക്കാൻ സഹായിക്കും.
ഇന്നലെ ഉച്ചക്ക് 12 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 242 പേരുമായി സഞ്ചരിച്ച ബോയിങ് 787-8 ഡ്രീംലൈനർ വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് അല്പസമയത്തിനുള്ളിൽ തകർന്നുവീഴുകയായിരുന്നു. യാത്രക്കാരിൽ ഒരാളൊഴികെ മറ്റുള്ളവരെ ഒന്നും രക്ഷിക്കാൻ സാധിച്ചില്ല.