ബംഗാളിൽ മമത തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ അഞ്ചിന്
text_fieldsകൊൽക്കത്ത: തൃണമൂൽ അധ്യക്ഷ മമത ബാനർജി മേയ് അഞ്ചിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന പാർട്ടി അംഗം പാർഥ ചാറ്റർജി വ്യക്തമാക്കി. ഇന്ന് വൈകീട്ട് ഏഴ് മണിയോടുകൂടി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്നാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം.
മുഖ്യമന്ത്രിയാവുകയാണെങ്കിൽ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതക്ക് വിജയിക്കേണ്ടിവരും.
നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നതായി ആരോപിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മമത. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി സുവേന്ദു അധികാരി വിജയിച്ചത്. മമത ബാനർജി വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. പിന്നീട് സുവേന്ദു അധികാരിക്ക് 1,10,764 വോട്ടുകളും മമതക്ക് 1,08808 വോട്ടുകളും ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുകയായിരുന്നു.
ബംഗാളിൽ 213 സീറ്റ് നേടിയാണ് തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തിയത്. ബി.ജെ.പിക്ക് 77 സീറ്റ് മാത്രമാണ് ലഭിച്ചത്.