'മമത ബാനർജി ദുര്‍ഗാ ദേവിയെ പോലെ', അഭിനന്ദനവുമായി കുമാരസ്വാമി
text_fieldsബംഗളൂരു: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചതിന് മുഖ്യമന്ത്രി മമത ബാനർജിക്കും നേതാക്കൾക്കും അഭിനന്ദനവുമായി ജെ.ഡി.എസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. തിന്മശക്തികള്‍ക്കെതിരെ ജയിച്ച മമത ബാനര്‍ജി ദുര്‍ഗാ ദേവിയെ പോലെയായെന്നും ജനങ്ങള്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ കൂടെയുണ്ടെന്നതിെൻറ ഏറ്റവും പുതിയ ഉദാഹരണമാണ് തെരഞ്ഞെടുപ്പു ഫലമെന്നും കുമാരസ്വാമി പറഞ്ഞു. അധാര്‍മികതക്കെതിരേ ജയിച്ച മമത ബാനര്‍ജിയുടെ ദൃഢനിശ്ചയം തങ്ങള്‍ക്ക് മാതൃകയാണെന്നും കുമാരസ്വാമി പറഞ്ഞു.
'അധികാരത്തിന്‍റെ അധാർമിക പരീക്ഷണങ്ങൾക്കെതിരെ കരുത്തോടെ നിലയുറപ്പിച്ച മമത ഞങ്ങൾക്കെല്ലാം മാതൃകയാവുകയാണ്. അതുപോലെ, എതിരായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും മുന്നോട്ട് കുതിക്കാൻ തമിഴ്നാട്ടിൽ ഡി.എം.കെ നേതാക്കൾ കാഴ്ചവെച്ച ക്ഷമയും നിശ്ചയദാർഢ്യവും പാഠവുമാണ്' -കുമാരസ്വാമി വിശദീകരിച്ചു.
കർണാടകയിലെ ബിദാർ ജില്ലയിൽ ബസവകല്യാൺ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായതിനു പിന്നാലെയാണ് കുമാരസ്വാമിയുടെ അഭിപ്രായ പ്രകടനം. ബി.ജെ.പി ജയിച്ച സീറ്റിൽ കോൺഗ്രസാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും തെറ്റായ പ്രചാരണവും പണക്കൊഴുപ്പുമാണ് തങ്ങളെ തോൽപിച്ചതെന്നും അവർ വിജയം തട്ടിപ്പറിച്ചെങ്കിലും തങ്ങളുടെ അഭിമാനം കവരാനായില്ലെന്നും കുമാരസ്വാമി കൂട്ടിേച്ചർത്തു. കുറച്ചുനാൾമുമ്പുവരെ ബി.ജെ.പിയുമായി ഏറെ സൗഹൃദത്തിൽ കഴിഞ്ഞ കുമാരസ്വാമി മമത ബാനർജിയെയും ഡി.എം.കെയെയും പുകഴ്ത്തി രംഗത്തുവന്നത് ശ്രദ്ധ നേടിയിട്ടുണ്ട്.