ഭാര്യയുടെ അമിതവണ്ണം നാണക്കേട്; യുട്യൂബറിൽനിന്ന് 80,000 രൂപക്ക് വിഷം വാങ്ങി യുവതിയെ കൊലപ്പെടുത്തി ഭർത്താവ്
text_fieldsതിരുപ്പതി: ആന്ധ്രപ്രദേശിലെ കടപ്പയിൽ അമിതവണ്ണത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി മധ്യവയസ്കൻ. 31കാരിയായ പത്മജയാണ് കൊല്ലപ്പെട്ടത്. പ്രൊദ്ദത്തൂർ സ്വദേശിയായ പ്രതി 45കാരൻ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബറിൽനിന്ന് 80,000 രൂപക്ക് വിഷം വാങ്ങി മിഠായിയിൽ കലർത്തി നൽകിയായിരുന്നു കൊലപാതകം.
യുവതിയുടെ അമിതവണ്ണം, ജങ്ക് ഫുഡിനോടുള്ള ഇഷ്‍ടം എന്നിവയെ ചൊല്ലി ഇയാൾ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ കിരണിന് ഹൈദരാബാദ് സ്വദേശിനിയായ മറ്റൊരു യുവതിയുമായും ബന്ധമുണ്ടായിരുന്നു. ഇത് അറിഞ്ഞതോടെ ഇരുവരുടെയും ബന്ധം കൂടുതൽ വഷളായി. തുടർന്ന് ഭാര്യയെ കൊല്ലാനുള്ള മാർഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അന്വേഷിച്ചു.
തുടർന്ന് യുട്യൂബറിൽനിന്ന് 80,000 രൂപക്ക് ഇയാൾ വിഷം വാങ്ങി സൂക്ഷിച്ചു. ഏപ്രിൽ 29ന് രാത്രി മിഠായിയിൽ വിഷം കലർത്തി കിരൺ പത്മജക്ക് നൽകുകയായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് യുവതി ബോധരഹിതയായി. ഇതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി കിടക്കയിൽനിന്ന് വീണ് ബോധംപോയി എന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. തുടർന്ന് പത്മജയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസ്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
യുവതിയുടെ പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽചെന്നതായി കണ്ടെത്തിയതോടെ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ഇയാൾ കുറ്റം സമ്മതിച്ചു. വിഷം നൽകിയ യുട്യൂബറെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു. ഇയാൾ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു.


