മലയാളി ഡോക്ടർ മംഗളൂരുവിൽ അപകടത്തിൽ മരിച്ചു; വിദ്യാർഥിനിക്ക് പരിക്ക്
text_fieldsഡോ. മുഹമ്മദ് അമൽ, അപകടത്തിൽപ്പെട്ട കാർ
മംഗളൂരു: കാർ തെന്നിമാറി ഡിവൈഡറിൽ ഇടിച്ച് മലയാളി യുവ ഡോക്ടർ മരിച്ചു. സ്വകാര്യ ആശുപത്രിയിലെ യുവ ഫിസിയോതെറപ്പി ഡോക്ടർ മലപ്പുറം മലപ്പുറം അരീക്കോട് നോർത്ത് കൊഴക്കോട്ടൂർ സ്വദേശി എം.പി. കബീറിന്റെ മകൻ ഡോ. എം.പി. മുഹമ്മദ് അമലാണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരു നഗരത്തിൽ നന്തൂർ തരേറ്റോട്ടക്ക് സമീപം തിങ്കളാഴ്ച രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്.

കനത്ത മഴയിൽ കാർ തെന്നിമാറി ഡിവൈഡറിൽ ഇടിച്ച് രണ്ടോ മൂന്നോ തവണ മറിഞ്ഞാണ് അപകടം. അടുത്തിടെയാണ് അമൽ ഫിസിയോതെറാപ്പി ബിരുദം പൂർത്തിയാക്കി ദേർളക്കട്ടെയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കാനച്ചൂർ മെഡിക്കൽ കോളജിലെ സുഹൃത്തിനൊപ്പം നന്തൂരിൽ നിന്ന് പമ്പ് വെല്ലിലേക്ക് വരുകയായിരുന്നു. ഗുരുതര പരിക്കേറ്റ അമലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു.
അപകടത്തതിന് പിന്നാലെ സംഭവ സ്ഥലത്തിന് സമീപം ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. അപകട സമയത്ത് നിരവധി വാഹനങ്ങൾ അമിത വേഗതയിൽ കടന്നുപോകുന്നതിനിടെ മുന്നിലുള്ള വാഹനങ്ങൾ നിർത്തിയപ്പോൾ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതിണ് ലോറി മറിയാനിടയാക്കിയത്. ഇത് നന്തൂർ-പമ്പ്‌വെൽ പാതയിൽ രാത്രി ഏറെ നേരം വലിയ ഗതാഗതക്കുരുക്കിന് കാരണമായി. കദ്രി ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചീമാടൻ സക്കീനയാണ് മരിച്ച അമലിന്റെ മാതാവ്. ഖബറടക്കം ഇന്ന് രാത്രി 10ന്.