'കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ അഞ്ച് സ്റ്റെപ്പുകൾ'; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിച്ചത് ഇങ്ങനെയെന്ന് രാഹുൽ ഗാന്ധി
text_fieldsകഴിഞ്ഞ വർഷം നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകളും ഒത്തുകളിയും നടന്നെന്ന് വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'ദി ഇന്ത്യൻ എക്സ്പ്രസി'ൽ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ നടന്ന ഒത്തുകളികൾ രാഹുൽ ഗാന്ധി അക്കമിട്ട് നിരത്തിയത്.
രാഹുൽ ഗാന്ധിയുടെ ലേഖനത്തിൽ നിന്ന്
ഫെബ്രുവരി മൂന്നിന് പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിലും തുടർന്നുള്ള വാർത്താസമ്മേളനത്തിലും, 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചുള്ള എന്റെ ആശങ്ക ഞാൻ പ്രകടിപ്പിച്ചിരുന്നു. എപ്പോഴും എല്ലായിടത്തുമില്ലെങ്കിലും, ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിലെ സുതാര്യതയെ കുറിച്ച് ചിലപ്പോഴൊക്കെ ഞാൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചെറിയ തോതിലുള്ള തെരഞ്ഞെടുപ്പ് തട്ടിപ്പുകളെ കുറിച്ചല്ല ഞാൻ പറയുന്നത്. മറിച്ച്, നമ്മുടെ ദേശീയ സ്ഥാപനങ്ങൾ പിടിച്ചടക്കുക ലക്ഷ്യമിട്ടുള്ള വൻതോതിലുള്ള അട്ടിമറിയെ കുറിച്ചാണ്.
മുൻകാലങ്ങളിലെ ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ വിചിത്രമായി തോന്നിയെങ്കിലും, 2024ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പ്രത്യക്ഷത്തിൽ തന്നെ വിചിത്രമാണ്. അതിൽ നടന്ന കൃത്രിമത്വത്തിന്റെ വ്യാപ്തി നിരാശാജനകമായ വിധം വലുതാണ്. അത് മറച്ചുവെക്കാനുള്ള എല്ലാ ശ്രമവും നടന്നെങ്കിലും, ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ മാത്രം ഉപയോഗിച്ച് തന്നെ, ഘട്ടംഘട്ടമായി നടന്ന തട്ടിപ്പിന്‍റെ രീതി വെളിപ്പെടുത്താനാകും.
സ്റ്റെപ്പ് 1: തെര. കമീഷണറുടെ നിയമനത്തിനുള്ള പാനൽ അട്ടിമറിക്കുക
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തെരഞ്ഞെടുപ്പ് കമീഷണർമാരെ താൽപര്യപ്രകാരം 2:1 ഭൂരിപക്ഷത്തിൽ നിയമിക്കാൻ അധികാരം നൽകുന്നതാണ് 2023ലെ തെരഞ്ഞെടുപ്പ് കമീഷണർ നിയമന നിയമം. മൂന്നാം അംഗമായ പ്രതിപക്ഷ നേതാവിന്‍റെ വാദങ്ങളെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എളുപ്പം തള്ളാം. വിധികർത്താക്കളെ തിരഞ്ഞെടുക്കുന്ന മത്സരത്തിലെ മുൻനിര മത്സരാർഥികളും ഈ മാന്യന്മാരാണ്. സെലക്ഷൻ കമ്മിറ്റിയിൽ ചീഫ് ജസ്റ്റിസിന് പകരം ഒരു കാബിനറ്റ് മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം തന്നെ സംശയകരമാണ്. നിങ്ങൾ സ്വയം ചോദിച്ചുനോക്കൂ, ഒരു പ്രധാന സ്ഥാപനത്തിലെ നിഷ്പക്ഷനായ മധ്യസ്ഥനെ നീക്കം ചെയ്യാൻ ആരെങ്കിലും എന്തിനാണ് മുൻകൈ എടുക്കുന്നത്? ചോദ്യം ചോദിക്കുക എന്നാൽ ഉത്തരം അറിയുക എന്നതുകൂടിയാണ്.
സ്റ്റെപ്പ് 2: വ്യാജ വോട്ടർമാരെ ഉപയോഗിച്ച് വോട്ടർ പട്ടിക പെരുപ്പിക്കുക
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 8.98 കോടിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റ പറയുന്നു. അഞ്ച് വർഷത്തിന് ശേഷം 2024 മേയിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ വോട്ടർമാരുടെ എണ്ണം 9.29 കോടിയായി ഉയർന്നു. എന്നാൽ, അതേ വർഷം വെറും അഞ്ച് മാസത്തിന് ശേഷം നവംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 9.70 കോടിയായി ഉയർന്നു. നേരത്തെ, അഞ്ച് വർഷം കൊണ്ട് 31 ലക്ഷം വോട്ടർമാരാണ് വർധിച്ചതെങ്കിൽ പിന്നീട് വെറും അഞ്ച് മാസം കൊണ്ട് വർധിച്ചത് 41 ലക്ഷം വോട്ടർമാരാണ്. ഇത് തികച്ചും അവിശ്വസനീയമാണ്. സർക്കാരിന്റെ സ്വന്തം കണക്കുകൾ പ്രകാരം, രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ആകെ എണ്ണം മഹാരാഷ്ട്രയിലെ 9.54 കോടി മുതിർന്നവരേക്കാൾ കൂടുതലായിരുന്നു.
സ്റ്റെപ്പ് 3: വർധിച്ച വോട്ടർമാരുടെ എണ്ണവും വർധിപ്പിച്ച വോട്ടിങ് ശതമാനവും
വോട്ടിങ്ങിൽ പങ്കെടുത്തവർക്കും തെരഞ്ഞെടുപ്പ് നിരീക്ഷിച്ചവർക്കും മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ദിവസം ഒരു സാധാരണ ദിവസം പോലെയായിരുന്നു. എല്ലായിടത്തുമെന്ന പോലെ വോട്ടർമാർ വരിനിന്ന് വോട്ട് ചെയ്ത് വീട്ടിലേക്ക് പോയി. അഞ്ച് മണിവരെ വരിയിലുണ്ടായിരുന്നവർക്ക് സമയം കഴിഞ്ഞും വോട്ട് ചെയ്യാൻ അവസരം നൽകി. ഒരു പോളിംഗ് ബൂത്തിലും അസാധാരണമായി നീണ്ട ക്യൂവോ തിരക്കോ റിപ്പോർട്ട് ചെയ്തില്ല.
എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന്‍റെ അഭിപ്രായത്തിൽ വോട്ടിങ് ദിവസം അതിനാടകീയമായിരുന്നു. വൈകീട്ട് അഞ്ച് മണിവരെയുള്ള വോട്ടിങ് ശതമാനം 58.22 ആയിരുന്നു. എന്നാൽ, വോട്ടിങ് കഴിഞ്ഞിട്ടും വോട്ടിങ് ശതമാനം ഉയർന്നുകൊണ്ടേയിരുന്നു. പിറ്റേന്ന് രാവിലെയാണ് അന്തിമ പോളിങ് 66.05 ശതമാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഭൂതപൂർവമായി വർധിച്ച ഈ 7.83 ശതമാനം പോളിങ് 76 ലക്ഷം വോട്ടർമാർക്ക് തുല്യമാണ്. മാത്രവുമല്ല മഹാരാഷ്ട്രയിലെ മുൻ നിയമസഭാ തിരഞ്ഞെടുപ്പുകളേക്കാൾ വളരെ കൂടുതലാണ്.
കടപ്പാട്: ദ ഇന്ത്യൻ എക്സ്പ്രസ്
സ്റ്റെപ്പ് 4: കൃത്യമായ ലക്ഷ്യത്തോടെയുള്ള കള്ള വോട്ടെടുപ്പ് ബി.ജെ.പിയെ ബ്രാഡ്മാനാക്കി മാറ്റി
അപാകതകൾ ഇനിയുമുണ്ട്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തോളം പോളിങ് ബൂത്തുകളുണ്ട്. എന്നാൽ, വോട്ടർമാരുടെ എണ്ണം കൂടിയത് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മോശം പ്രകടനം കാഴ്ചവെച്ച 85 മണ്ഡലങ്ങളിലെ 12,000 ബൂത്തുകളിലാണ്. വൈകുന്നേരം 5 മണിക്ക് ശേഷം ഓരോ ബൂത്തിലും ശരാശരി 600ൽ അധികം വോട്ടർമാർ എന്ന കണക്കിലാണിത്. ഓരോ വോട്ടർക്കും വോട്ട് ചെയ്യാൻ ഒരു മിനിറ്റ് മതിയെന്ന് അനുമാനിച്ചാൽ പോലും, വോട്ടിംഗ് പൂർത്തിയാകാൻ 10 മണിക്കൂർ വേണ്ടിവരും. ഇത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതിനാൽ, അധിക വോട്ടുകൾ എങ്ങനെയാണ് രേഖപ്പെടുത്തിയത് എന്ന ചോദ്യം ഉയർന്നുവരുന്നു. ഒരു ആശ്ചര്യത്തിനും ഇടയില്ലാത്തവിധം, എൻ.ഡി.എ സഖ്യമാണ് മേൽപ്പറഞ്ഞ 85 മണ്ഡലങ്ങളിൽ മിക്കയിടത്തും വിജയിച്ചത്.
വോട്ടർമാരുടെ എണ്ണത്തിലെ കുത്തനെയുള്ള വർധനവ് യുവജനങ്ങളുടെ വോട്ടിങ് ശതമാനത്തിലുണ്ടായ സ്വാഗതാർഹമായ ട്രെൻഡ് എന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വിശേഷിപ്പിച്ചത്. എന്നാൽ ഈ ട്രെൻഡ് 12,000 ബൂത്തുകളിൽ മാത്രമായി പരിമിതപ്പെട്ടു. ബാക്കിയുള്ള 88,000 ബൂത്തുകളിലുണ്ടായില്ല. ഇതൊരു അതിശയകരമായ തമാശയാണ്.
കാംതി എന്ന മണ്ഡലമെടുത്ത് പരിശോധിച്ചാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാംതിയിൽ 1.36 ലക്ഷം വോട്ടുകൾ നേടി. ബി.ജെ.പി 1.19 ലക്ഷം വോട്ടുകളാണ് നേടിയത്. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് 1.34 ലക്ഷം വോട്ടുകൾ നേടി. ഇത് കഴിഞ്ഞ തവണത്തേതിന് ഏറെക്കുറെ സമാനമാണ്. എന്നാൽ ബി.ജെ.പിയുടെ വോട്ടുകൾ 1.75 ലക്ഷമായി ഉയർന്നു. 56,000 അധികം വോട്ടുകളാണ് ബി.ജെ.പിയിലേക്ക് കാന്തികമായി ആകർഷിക്കപ്പെട്ടത്. കാന്തത്തിന് താമരയുടെ ആകൃതിയാണെന്ന് ഇതിൽ നിന്ന് എളുപ്പം മനസ്സിലാക്കാം.
2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 149 സീറ്റുകളിൽ 132 എണ്ണവും ബി.ജെ.പി നേടി. 89 ശതമാനമാണ് സ്ട്രൈക്ക് റേറ്റ്. മറ്റെവിടെയെങ്കിലും എപ്പോഴെങ്കിലും നേടിയ വിജയശതമാനത്തിനേക്കാൾ വളരെ കൂടുതലാണിത്. താരതമ്യപ്പെടുത്തുമ്പോൾ, അഞ്ച് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ട്രൈക്ക് റേറ്റ് 32 ശതമാനമായിരുന്നു.
സ്റ്റെപ്പ് 5: തെളിവുകൾ മറയ്ക്കുക
പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളെയും നിശബ്ദതയോടെയോ ആക്രമണോത്സുകതയോടെയോ ആണ് തെരഞ്ഞെടുപ്പ് കമീഷൻ നേരിട്ടത്. 2024ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫോട്ടോപതിച്ച വോട്ടർ പട്ടിക ലഭ്യമാക്കണമെന്ന അഭ്യർഥനകൾ കമീഷൻ ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം, പോളിംഗ് സ്റ്റേഷനിലെ വോട്ടെടുപ്പിന്റെ വീഡിയോകളും സി.സി.ടി.വി ദൃശ്യങ്ങളും പങ്കുവെക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിർദേശം നൽകി. ഇതേതുടർന്ന്, തെരഞ്ഞെടുപ്പ് കമീഷനുമായി ചർച്ചചെയ്ത് കേന്ദ്ര സർക്കാർ ചെയ്തത് 1961ലെ തെരഞ്ഞെടുപ്പ് ചട്ടത്തിലെ 93(2)(എ) ഭേദഗതി ചെയ്യുകയെന്നതായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഇലക്ട്രോണിക് രേഖകളും ലഭ്യമാക്കുന്നത് നിയന്ത്രിക്കുന്നതിനായായിരുന്നു ഇത്. സമാനമായ/ഡ്യൂപ്ലിക്കേറ്റ് EPIC നമ്പറുകൾ ഈയിടെ പുറത്തുവന്നത് വ്യാജ വോട്ടർമാരെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരിക്കാം.
ജനാധിപത്യം ശക്തിപ്പെടുത്താൻ ഉപയോഗിക്കേണ്ട ഉപകരണങ്ങളാണ് വോട്ടർ പട്ടികയും ഇതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും. ജനാധിപത്യം ലംഘിക്കപ്പെടുമ്പോൾ പൂട്ടിയിടേണ്ട ആഭരണങ്ങളല്ല ഇവ. ഒരു രേഖയും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും നശിപ്പിക്കപ്പെടില്ലെന്നും ഉറപ്പാക്കാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ട്. വോട്ടർമാരെ നീക്കം ചെയ്യൽ, ബൂത്ത് മാറ്റി സ്ഥാപിക്കൽ തുടങ്ങിയ മറ്റ് ക്രമക്കേടുകളുടെ തെളിവുകൾ രേഖകളുടെ പരിശോധനയിൽ നിന്ന് പുറത്തുവരുമെന്ന് പല കോണുകളിലുള്ളവരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് കൃത്രിമത്വങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ടെന്ന് സംശയമുണ്ട്. ഇതിന്‍റെ പ്രവർത്തനരീതിയും ആരൊക്കെ പങ്കാളിയായി എന്നതും രേഖകളുടെ പരിശോധനയിലൂടെ പുറത്തുവരും. എന്നാൽ, ഈ രേഖകൾ പരിശോധിക്കുന്നതിൽ നിന്നും പ്രതിപക്ഷത്തേയും പൊതുജനത്തേയും എല്ലാവിധത്തിലും തടയുന്നു.
മഹാരാഷ്ട്രയിൽ 2024ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്രവലിയ ക്രമക്കേടുകൾ നടന്നത് എന്തുകൊണ്ടെന്ന് ഊഹിക്കാൻ ഏറെ പ്രയാസപ്പെടേണ്ടതില്ല. എന്നാൽ, ഈ കള്ളക്കളി ഒരു ഒത്തുകളി പോലെയാണ് നടന്നത്. ഒത്തുകളിച്ചവർ കളി ജയിച്ചിട്ടുണ്ടാകാം. എന്നാൽ, ജനാധിപത്യ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് ഫലത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനും പരിഹരിക്കാനാകാത്ത നാശമാണ് വരുത്തിവെച്ചത്. ഒത്തുകളിക്കപ്പെട്ട തെരഞ്ഞെടുപ്പുകൾ ഏതൊരു ജനാധിപത്യസംവിധാനത്തിനും വിഷമാണ്.