പുതുച്ചേരിയിൽ എൻ.ഡി.എയിൽ നിന്ന് എൻ.ആർ കോൺഗ്രസ് പുറത്തേക്ക്
text_fieldsചെന്നൈ: മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻ.ആർ കോൺഗ്രസ് എൻ.ഡി.എയിൽനിന്ന് പുറത്തേക്ക്.
ഇതിെൻറ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. കഴിഞ്ഞ ദിവസം പുതുച്ചേരിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസിൽനിന്ന് രാജിെവച്ച് ബി.ജെ.പിയിൽ ചേർന്ന എ.നമശ്ശിവായത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻനിർത്തി പ്രചാരണം നടത്താനാണ് നീക്കം. പുതുച്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ നമശ്ശിവായത്തെ അമിത് ഷാ പ്രകീർത്തിച്ചാണ് പ്രസംഗിച്ചത്.
എന്നാൽ, എൻ.ഡി.എ സഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയാരാണെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് എൻ. രംഗസാമി ബി.ജെ.പി നേതാക്കളെ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനുശേഷം തീരുമാനമെടുക്കാമെന്നായിരുന്നു മറുപടി.
നാരായണസാമി സർക്കാറിനെ വീഴ്ത്തിയശേഷം നടന്ന ചർച്ചയിൽ എൻ.ആർ കോൺഗ്രസ്-15, അണ്ണാ ഡി.എം.കെ- ആറ്, ബി.ജെ.പി -ഒമ്പത് എന്നിങ്ങനെ സീറ്റ് വിഭജനം നടത്തി മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ അമിത് ഷായുടെ സന്ദർശനത്തിനുശേഷം ധാരണ തകിടംമറിയുകയായിരുന്നു. കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ കൂട്ടുനിന്ന മുൻ മുഖ്യമന്ത്രി കൂടിയായ എൻ. രംഗസാമിയെ ബി.ജെ.പി ഒടുവിൽ കൈവിട്ടു.
എൻ.ആർ കോൺഗ്രസിനെ ഒഴിവാക്കി അണ്ണാ ഡി.എം.കെയുമായി മാത്രം സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ തന്ത്രം.
നേരത്തേ കോൺഗ്രസിൽനിന്ന് എം.എൽ.എ സ്ഥാനം രാജിവെച്ചവരെല്ലാം അമിത്ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നു. പുതുച്ചേരിയിലെ ചില വ്യവസായ പ്രമുഖരും ബി.ജെ.പിയിൽ അംഗത്വമെടുത്തു.