പകരച്ചുങ്കം: ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യക്ക് മുൻതൂക്കമെന്ന് അധികൃതർ
text_fieldsന്യൂഡൽഹി: യു.എസ് പകരച്ചുങ്കവുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യക്ക് മുൻതൂക്കമെന്ന് അധികൃതർ. ഏഴ് സ്വതന്ത്ര വ്യാപാര കരാറുകളിൽ (എഫ്.ടി.എ) നിലവിൽ ചർച്ച പുരോഗമിക്കുകയാണ്. ഇവ അന്തിമമാകാൻ സമയമെടുക്കും.
മറ്റ് പല രാജ്യങ്ങളും വിഷയത്തിൽ ഉടനടി പ്രതികരിച്ചതിൽനിന്ന് വ്യത്യസ്തമായി ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് നയം. യു.എസുമായി നിലവിൽ വ്യാപാര കരാറുകളിൽ ചർച്ച നടത്തിവരുന്ന രാജ്യമെന്ന മുൻതൂക്കം വിഷയത്തിൽ ഇന്ത്യക്കുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പുതിയ ചുങ്ക വ്യവസ്ഥകൾ യു.എസിന്റെ മൊത്ത ഉപഭോഗത്തെ ബാധിച്ചേക്കാം. അമേരിക്കയുമായി വാണിജ്യബന്ധമുള്ള ഇതരരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഉൽപാദന ചെലവ് താരതമ്യേന കുറവാണ്. അതിനാൽ കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാക്കാനുമാവും.
ഇത് രാജ്യത്തിന് അനുകൂലമായ ഘടകമാണെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ശനിയാഴ്ച നിലവിൽവന്ന അടിസ്ഥാന ചുങ്കമായ 10 ശതമാനത്തിന് പുറമെ രാജ്യാധിഷ്ഠിത തീരുവകൾ ഏപ്രിൽ ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കുമേൽ 26 ശതമാനമാണ് ട്രംപ് ഭരണകൂടം ചുങ്കം ചുമത്തിയത്.