പുതുച്ചേരിയിൽ എൻ.ഡി.എക്ക് ഭൂരിപക്ഷം; എൻ. രംഗസാമി മുഖ്യമന്ത്രിയാവും
text_fieldsചെന്നൈ: പുതുച്ചേരിയിൽ എൻ.ഡി.എ സഖ്യം അധികാരത്തിലേക്ക്. അഖിലേന്ത്യ എൻ.ആർ കോൺഗ്രസ് േനതാവ് എൻ. രംഗസാമി മുഖ്യമന്ത്രിയാവും. എൻ.ആർ കോൺഗ്രസ്, ബി.ജെ.പി, അണ്ണാ ഡി.എം.കെ കക്ഷികൾ ഉൾപ്പെട്ട എൻ.ഡി.എ സഖ്യവും കോൺഗ്രസ്, ഡി.എം.കെ, വിടുതലൈ ശിറുതൈകൾ കക്ഷി, സി.പി.െഎ ഉൾപ്പെട്ട മതേതര ജനാധിപത്യ സഖ്യവും തമ്മിലായിരുന്നു മത്സരം. 30 അംഗ നിയമസഭയിൽ 16 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.
എൻ.ആർ കോൺഗ്രസ് 10 ഇടങ്ങളിലും ബി.ജെ.പി ആറിടങ്ങളിലും വിജയിച്ചു. അണ്ണാ ഡി.എം.കെ ഒരിടത്തും വിജയിച്ചില്ല. ഡി.എം.കെക്ക് ആറ് സീറ്റും കോൺഗ്രസിന് രണ്ടും സീറ്റുകൾ കിട്ടി. ആറിടങ്ങളിൽ സ്വതന്ത്രർ വിജയിച്ചു.
എൻ. രംഗസാമി തട്ടാഞ്ചാവടി, യാനം എന്നീ രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടി. ഇതിൽ തട്ടാഞ്ചാവടിയിൽ മാത്രമാണ് വിജയിച്ചത്. കേന്ദ്രസർക്കാറിന് മൂന്ന് പേരെ നോമിനേറ്റഡ് എം.എൽ.എമാരെ നിയമിക്കാം. ഈ സാഹചര്യത്തിൽ പുതുച്ചേരിയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാർ അധികാരത്തിൽവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി.