Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേവികുളത്ത്​​ ‘രാജ’...

ദേവികുളത്ത്​​ ‘രാജ’ സൂയം

text_fields
bookmark_border
ദേവികുളത്ത്​​ ‘രാജ’ സൂയം
cancel
camera_alt

എ. രാജ, എഫ്. രാജ, എസ്​. രാജേ​ന്ദ്രൻ 

തൊടുപുഴ: സ്ഥാനാർഥികളുടെ പേരിൽനിന്ന് തന്നെ ദേവികുളത്തെ പോരാട്ട വീര്യം വായിച്ചെടുക്കാം. നിലവിലെ എം.എൽ.എ എ. രാജ എൽ.ഡി.എഫിന് വേണ്ടി തേര് തെളിക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി എഫ്. രാജ കന്നി മത്സരത്തിന് ഗോദയിലുണ്ട്. രണ്ട് രാജമാർക്കും വെല്ലുവിളിയായി സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ എൻ.ഡി.എക്ക് വേണ്ടി കളത്തിലുണ്ട്. നാല് തവണയായി സി.പി.എമ്മിന്‍റെ കൈകളിലാണെങ്കിലും ഇരു മുന്നണികളും ഒരുപോലെ ശക്തി തെളിയിച്ച മണ്ഡലമാണ് ദേവികുളം. അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, ഇടമലക്കുടി, ബൈസൺവാലി, ചിന്നക്കനാൽ, പള്ളിവാസൽ പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം. ആറിടത്ത് വീതം ഇരുവരും ഭരണത്തിലുണ്ട്.

2021ൽ കോൺഗ്രസിലെ ഡി. കുമാറിനെ 7,848 വോട്ടിനാണ് എ. രാജ പരാജയപ്പെടുത്തിയത്. തോട്ടം മേഖലയില്‍ തമിഴ് വംശജരും കാര്‍ഷിക മേഖലയില്‍ മലയാളികളുമാണ് കൂടുതല്‍. സംസ്ഥാനത്ത് കൂടുതല്‍ പട്ടികജാതിക്കാരുള്ള മണ്ഡലമാണിത്. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയും ഇവിടെയാണ്. തോട്ടം മേഖലകളിൽ ജാതി സമവാക്യങ്ങൾ നിര്‍ണായകമാണ്. പള്ളന്‍, പറയര്‍ വിഭാഗങ്ങള്‍ക്കാണ് മേൽക്കെ. മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാട്ടിയാണ് രാജ വോട്ട് തേടുന്നത്.

യു.ഡി.എഫ് സ്ഥാനാർഥി എഫ്. രാജ പള്ളിവാസൽ പഞ്ചായത്തംഗം, അടിമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മൂന്ന് തവണ എം.എൽ.എയായ രാജേന്ദ്രന് മണ്ഡലത്തിൽ വിപുലമായ വ്യക്തിബന്ധമുണ്ട്. 1991 മുതൽ മൂന്ന് തവണ തുടരെ വിജയിച്ച കോൺഗ്രസിലെ എ.കെ. മണിയിൽനിന്നാണ് എസ്. രാജേന്ദ്രൻ മണ്ഡലം പിടിച്ചെടുത്തത്. 2011ലും 2016ലും ജയം ആവർത്തിച്ചു. 2021ൽ നാലാമതും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ തുടങ്ങിയ അസ്വാരസ്യം ബി.ജെ.പിയിൽ ചേക്കേറുന്നതിലാണ് അവസാനിച്ചത്. കണക്കുകൾ പരിശോധിച്ചാൽ എൻ.ഡി.എക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ല. രാജേന്ദ്രനെ മുന്നിൽ നിർത്തി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം. മണ്ഡലത്തില്‍ തമിഴ് വോട്ടുകള്‍ ഉള്ളതിനാല്‍ എ.ഐ.ഡി.എം.കെ ഇവിടെ മത്സരിക്കുന്നത് പതിവാണ്.

ഇത്തവണ അവർ കളത്തിലില്ല. അഞ്ചാമതും മണ്ഡലം നിലനിര്‍ത്താന്‍ എ. രാജയുടെ രണ്ടാം അങ്കത്തിലൂടെ കഴിയുമെന്ന് ഇടത് മുന്നണി കണക്ക് കൂട്ടുമ്പോള്‍ ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് യു.ഡി.എഫ്. പേരിലെ സാമ്യത സ്ഥാനാർഥികൾക്ക് തലവേദനയാണ്. തങ്ങൾക്കുള്ള വോട്ട് എതിരാളിയുടെ പെട്ടിയിൽ വീഴുമോ എന്നതാണ് ആശങ്ക.

Show Full Article
TAGS:election devikulam 
News Summary - 'Raja' Suyam in Devikulam
Next Story