രാമക്ഷേത്രക്കൊള്ള; പാർലമെന്റിലെ നാടക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയ്ക്കും എം.പിമാർക്കുമെതിരെ കേസ്
text_fieldsവാരണാസി: അയോധ്യയിലെ രാമക്ഷേത്രക്കൊള്ളയ്ക്ക് എതിരെ പാർലമെന്റിൽ നടത്തിയ പ്രതിഷേധം നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ കേസ്. സനാതന ധർമത്തെ അധിക്ഷേപിക്കുകയും മതവികാരെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിനും മൂന്ന് എം.പിമാർക്കുമെതിരെ വാരാണസി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൂർണിയ എം.പി പപ്പു യാദവ്, അയോധ്യയിൽനിന്നുള്ള സമാജ്‌വാദി പാർട്ടി എം.പി അവാധേഷ് പ്രസാദ് എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റ് ജനപ്രതിനിധികൾ.
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചിയുമായി ബന്ധപ്പെട്ട തട്ടിപ്പും വിദ്യാർഥി പ്രക്ഷോഭകർക്ക് നേരെയുണ്ടായ പോലീസ് നടപടിയും ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച 'ഇൻഡ്യ' മുന്നണി പാർലമെന്റ് സമുച്ചയത്തിൽ ചന്ദാ ചോരി എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മകര ദ്വാറിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ കാണിക്ക വഞ്ചികൾ സ്ഥാപിക്കുകയും, കാവി വസ്ത്ര ധാരിയായി അഭിനയിച്ച പപ്പു യാദവ് പണം സ്വന്തം പോക്കറ്റിലേക്ക് മാറ്റുകയും ചെയ്യുന്ന രീതിയിലാണ് നാടകം അവതരിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വഞ്ചിയിൽ പണമിടുകയും ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, ധർമേന്ദ്ര യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത പ്രതിഷേധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഈ പ്രതിഷേധ നാടകത്തിൽ ഭഗവാൻ രാമനെയും സനാതന ധർമത്തെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് സന്യാസിമാർ പരാതി നൽകിയതെന്നും കോട്‌വാലി പൊലീസ് കേസെടുത്തതെന്ന് കാശി സോൺ ഡെപ്യൂട്ടി പൊലീസ് കമീഷണർ ഗൗരവ് ബൻസവാൾ അറിയിച്ചു.


