മോദിയും ഷായും ‘ഓപറേഷൻ ലോട്ടസ്’ ആസൂത്രണം ചെയ്തു, ഏഴുപേർ പഞ്ചാബിലെ ജനങ്ങളെ പിന്നിൽനിന്ന് കുത്തി -പാർട്ടിവിട്ട എം.പിമാർക്കെതിരെ മുതിർന്ന എ.എ.പി നേതാവ്
text_fieldsന്യൂഡൽഹി: പഞ്ചാബ് സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ‘ഓപ്പറേഷൻ ലോട്ടസ്’ ആസൂത്രണം ചെയ്തതായി മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, അശോക് മിത്തൽ, സ്വാതി മാലിവാൾ, ഹർഭജൻ സിങ് എന്നീ ഏഴ് എ.എ.പി രാജ്യസഭാ എം.പിമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക് ചേരുന്നുവെന്ന് അറിയിച്ച് രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവർ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജയ് സിങ്ങിന്റെ പ്രതികരണം. പാർട്ടി വിട്ട രാഘവ് ചദ്ദയെയും മറ്റ് പാർട്ടി എം.പിമാരെയും അദ്ദേഹം വിമർശിച്ചു. ‘ഈ ഏഴ് പേർ പഞ്ചാബിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തി’ എന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജനങ്ങൾ തങ്ങളെ വഞ്ചിച്ചവരോട് ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
300 യൂണിറ്റ് സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, കനാൽ ജല പുനഃസ്ഥാപനം, സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായം, 10 ലക്ഷം രൂപ വരെ സൗജന്യ വൈദ്യചികിത്സ എന്നിവയുൾപ്പെടെ പഞ്ചാബിലെ എ.എ.പി സർക്കാരിന്റെ നേട്ടങ്ങൾ സിങ് എടുത്തുപറഞ്ഞു. നേതാക്കളെ ഭീഷണിപ്പെടുത്താൻ ബി.ജെ.പി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അശോക് മിത്തലിന്റെ കൂറുമാറ്റത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിനെതിരായി നടന്ന ഇ.ഡി റെയ്ഡ് സഞ്ജയ് സിങ് ചൂണ്ടിക്കാട്ടുകയും ചെയ്തു. പഞ്ചാബിലെ ജനങ്ങൾ ഈ ‘രാജ്യദ്രോഹികൾക്ക്’ ഒരിക്കലും മാപ്പ് നൽകില്ലെന്നും തങ്ങളുടെ ജനവിധിയെ വഞ്ചിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതി തടയുകയും ചെയ്തതിന് അവർ ഒരിക്കലും ക്ഷമിക്കില്ലെന്നും സിങ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
‘പഞ്ചാബിലെ ജനങ്ങൾ ഈ ഏഴ് പേരുകൾ ഓർമിക്കണം. തങ്ങളെ വഞ്ചിച്ചവരോട് അവർ ഒരിക്കലും ക്ഷമിക്കില്ല. പാർട്ടി രാഘവ് ചദ്ദയെ എം.എൽ.എയും എം.പിയുമാക്കി. പഞ്ചാബിലെ ജനങ്ങൾ അദ്ദേഹത്തിന് എന്താണ് നൽകാത്തത്? രാജ്യസഭയിലേക്ക് അയച്ചതിലൂടെ അവർ എത്രമാത്രം സ്നേഹം കാണിച്ചു? ഇപ്പോൾ അദ്ദേഹം ബി.ജെ.പിയുടെ മടിത്തട്ടിലേക്ക് പോയിരിക്കുന്നു’ -സഞ്ജയ് സിങ് പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിമാരിൽ മൂന്നിൽ രണ്ട് പേരും ബി.ജെ.പിയിൽ ലയിക്കുന്നതിന് ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു രാഘവ് ചദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. രാജ്യസഭാ എംപിമാരായ സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരും ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നതായും ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടിയിൽ അസ്വസ്ഥരായ സ്വാതി മാലിവാൾ, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി എന്നിവരുൾപ്പെടെ നിരവധി ആം ആദ്മി എം.പിമാർ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതായും ചദ്ദ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.


